Friday, August 18, 2017

രാമായണത്തിലൂടെ ഒരു യാത്ര.- ഭാഗം 1.

രാമായണത്തിലൂടെ  ഒരു യാത്ര.- ഭാഗം 1. 
--------------------------------------------------- 

കുറച്ചുകാലം പനിപിടിച്ചുകിടന്ന് ഭക്ഷണവുമില്ലാതെ കഴിഞ്ഞതിനാല്‍ ശാരീരികമായി അവശനിലയിലായിരുന്നു . കഷ്ടിച്ച് എഴുന്നേറ്റുനടക്കാമെന്നായപ്പോള്‍ പറമ്പിലൊക്കെ നടന്ന് പച്ചക്കറികൃഷിയുടെ അവസ്ഥ എന്തായെന്നറിയാമെന്നുകരുതി മുറ്റത്തേക്കിറങ്ങിയതാണ് . അപ്പോഴാണ് വാനരപ്പടയെന്ന് എല്ലാവരും കളിയാക്കുന്ന പേരക്കിടാങ്ങളും കൂട്ടുകാരുമടങ്ങിയ സംഘത്തിന്‍റെ വരവ് . അഞ്ചുപേരും ചേര്‍ന്നാല്‍ വീടല്ല നാടുതന്നെ ഇളക്കിമറിക്കും .
"മുത്തച്ഛാ , മുത്തച്ഛന്‍ ഒന്നെഴുന്നേല്ക്കാന്‍ ഞങ്ങള്‍ കാത്തിരുന്നതാണ് . ഞങ്ങള്‍ക്ക് കുറച്ചുകാര്യങ്ങള്‍ പറഞ്ഞുതരണം ."
" അതെ. രാമായണകഥ പറഞ്ഞുതരണം ".
" നിങ്ങള്‍ക്കെന്താണറിയേണ്ടത് ? "
"വാല്മീകിയെക്കുറിച്ചും രാമായണത്തെക്കുറിച്ചും അറിയണം "
"ഞങ്ങളുടെ സ്കൂളില്‍ രാമായണം ക്വിസ് ഉണ്ട് ."
"ഇതിഹാസമായ രാമായണം , ആദ്ധ്യാത്മികഗ്രന്ഥമായ യോഗവാസിഷ്ഠം എന്നിവയുടെ കര്‍ത്താവായ വാല്മീകി മഹര്‍ഷി ആദികവി എന്നും അറിയപ്പെടുന്നു ."
"അദ്ദേഹം ഒരു കൊള്ളക്കാരനായിരുന്നു എന്ന് ഗായത്രിയുടെ അച്ഛന്‍ അവളോട് പറഞ്ഞുവത്രേ "
"അതുശരിയാണ് ."
അദ്ദേഹത്തെക്കുറിച്ചുള്ള കഥ പറയൂ മുത്തച്ഛാ".

"അദ്ദേഹത്തെക്കുറിച്ചുള്ള കഥ ഇങ്ങനെയാണ് . പ്രചേതസമഹര്‍ഷിയുടെ പുത്രനായി ജനിച്ച രത്നാകരന്‍ ബാല്യത്തില്‍ കാട്ടില്‍ പോയപ്പോള്‍ വഴിതെറ്റി. അതുവഴിവന്ന ഒരു വേടന്‍ ആ ബാലനെ എടുത്തുവളര്‍ത്തി . കാലം ചെന്നപ്പോള്‍ സ്വന്തം പൂര്‍വ്വകാലത്തെക്കുറിച്ച് മറന്ന രത്നാകരന്‍ നല്ലൊരു വേട്ടക്കാരനായി . വിവാഹപ്രായമായപ്പോള്‍ രത്നാകരന്‍ വേട്ടക്കാരുടെ കുടുംബത്തില്‍നിന്ന് വിവാഹം കഴിച്ചു ."
"പിന്നെങ്ങനെ അദ്ദേഹം കൊള്ളക്കാരനായി ?"
"നീയൊന്ന് ക്ഷമിക്കെന്‍റെ അപ്പൂ . മുത്തച്ഛന്‍ പറയട്ടെ ".
"കുടുംബഭാരംകൂടിയായപ്പോള്‍ ജീവിക്കാന്‍ നായാട്ടുകൊണ്ട് ബുദ്ധിമുട്ടാണെന്നുകണ്ട് രത്നാകരന്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ തുടങ്ങി. ഒരിക്കല്‍ കാട്ടിലൂടെ വന്ന നാരദമഹര്‍ഷിയെ കൊള്ളയടിച്ച രത്നാകരനോട് അദ്ദേഹം കുടുംബത്തിനുവേണ്ടി കൊള്ളയടിക്കുന്നതിന്‍റെ പാപത്തില്‍ക്കൂടി അവര്‍ പങ്കാളികള്‍ ആകുമോ എന്നുചോദിച്ചു . എന്നാല്‍ പാപത്തില്‍ അവര്‍ക്ക് പങ്കില്ലെന്ന് ഭാര്യപറഞ്ഞപ്പോള്‍ രത്നാകരന്‍ അത് നാരദരെ അറിയിച്ചു . നാരദരുടെ നിര്‍ദ്ദേശമനുസരിച്ച് രാമനാമം ജപിച്ചുകൊണ്ട്‌ വര്‍ഷങ്ങളോളം തപസ്സിരുന്ന രത്നാകരന്‍ ചിതല്‍പുറ്റുകള്‍ വന്ന് മൂടി. പിന്നീടൊരിക്കല്‍ നാരദര്‍ ആവഴിവന്നപ്പോള്‍ ചിതല്‍പുറ്റില്‍ രത്നാകരനെ കാണുകയും അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു . ചിതല്‍പുറ്റില്‍നിന്നു (വല്മീകം) വന്നവന്‍ എന്ന നിലയില്‍ രത്നാകരന് വാല്മീകി എന്ന പേരുവന്നു . നാരദമഹര്‍ഷി വാല്മീകിയെ ബ്രഹ്മര്‍ഷിയായി അവരോധിച്ചു . ബ്രഹ്മാവ്‌ അദ്ദേഹത്തിന് ജ്ഞാനം നല്കിയെന്നും ഐതിഹ്യമുണ്ട് ."
"ഒരു പുസ്തകത്തില്‍ രത്നാകരന്‍ വരുണപുത്രനാ ണെന്ന് കണ്ടല്ലോ ?"
"ഉവ്വ് , അങ്ങനെയും കേള്‍ക്കുന്നുണ്ട് "
"രത്നാകരന്‍ പുറ്റില്‍നിന്നുപുറത്തുവന്നതിനാല്‍ വാല്മീകിയായതാണോ ?"
" അതെ. വല്മീകം എന്നാല്‍ ചിതല്‍പ്പുറ്റ് . 'വല്മീകാല്‍ ഭവോ വാല്മീകിഃ ' എന്നാണ് വിഗ്രഹാര്‍ത്ഥം ."
" സപ്തര്‍ഷികളുമായി ബന്ധപ്പെട്ട ഒരു കഥയില്ലേ മുത്തച്ഛാ ?"
"ഉവ്വ് .ഈ സപ്തര്‍ഷികള്‍ ആരെല്ലാമാണെന്ന് അറിയാമോ ?"
"ഞാന്‍ പറയാം മുത്തച്ഛാ. മരീചി , അത്രി, അംഗിരസ്സ് , പുലവാന്‍ , പുലസ്ത്യന്‍ , കൃതു , വസിഷ്ഠന്‍ എന്നിവരാണ് സപ്തര്‍ഷികള്‍ . "
"മിടുക്കി . ഒരിക്കല്‍ സപ്തര്‍ഷികളെ കൊള്ളയടിക്കാന്‍ മുതിര്‍ന്നപ്പോള്‍ എന്തിനുവേണ്ടിയാണ് ഈ പാപകര്‍മം ചെയ്യുന്നതെന്ന് അവര്‍ രത്‌നാകരനോടു ചോദിച്ചു . കുടുംബം പുലര്‍ത്താനാണെന്നു പറഞ്ഞപ്പോള്‍ ഈ പാപങ്ങളുടെ ഫലം അവന്‍റെ കുടുംബാംഗങ്ങള്‍ കൂടി അനുഭവിക്കുമോ എന്നുചോദിക്കാനാവശ്യപ്പെട്ടു . അവരവര്‍ ചെയ്യുന്ന പാപങ്ങളുടെ ഫലം അവരവര്‍ തന്നെ അനുഭവിക്കണം എന്ന മറുപടി കേട്ട് മാനസാന്തരപ്പെട്ട രത്‌നാകരന്‍ തിരിച്ചുവന്ന് സപ്തര്‍ഷികളുടെ കാല്‍ക്കല്‍ വീണ് മാപ്പിരന്നു . അവര്‍ അവന് ബ്രഹ്മജ്ഞാനം ഉപദേശിച്ചുകൊടുത്തു .അവരുടെ നിര്‍ദ്ദേശമനുസരിച്ച് രത്നാകരന്‍ തപസ്സിരുന്നു . ചുറ്റും ചിതല്‍പ്പുറ്റുയര്‍ന്നതും വള്ളിപ്പടര്‍പ്പുകള്‍ വളര്‍ന്നതുമൊന്നും അയാളറിഞ്ഞില്ല . അനേകവര്‍ഷങ്ങള്‍ക്കുശേഷം സപ്തര്‍ഷികള്‍ ആ വഴി മടങ്ങിവന്നു. ചിതല്‍പ്പുറ്റുകള്‍ തകര്‍ത്തു രത്‌നാകരനെ പുറത്തെടുത്തു ."
"ഇത് ഞാന്‍ കേട്ടിട്ടുണ്ട് "..
"രാമായണം കഥ ആദ്യം പറഞ്ഞത് ആരാണ് , മുത്തച്ഛാ ?"
"ഈ കിട്ടനൊരു മണ്ടന്‍ തന്നെ. രാമായണം കഥ പറഞ്ഞത് വാല്മീകിയാണെന്ന് ആര്‍ക്കാണറിയാത്തത് ?"
" ഇത്തവണ അപ്പുവിന് തെറ്റുപറ്റി. രാമായണം കഥ ശ്രീപരമേശ്വരന്‍ ശ്രീപാര്‍വ്വതിക്ക് പറഞ്ഞുകൊടുത്തതാണ് . "
"അപ്പോള്‍ രാമായണമെഴുതിയത് വാല്മീകിയല്ലേ , മുത്തച്ഛാ ?"

"കോന്വസ്മിന്‍ സാംപ്രതം ലോകേ ഗുണവാന്‍ കശ്ച വീര്യവാന്‍
ധര്‍മജ്ഞശ്ച ക്യതജ്ഞശ്ച സത്യവാക്യോ ദൃഢവ്രതഃ
ചാരിത്രേണ ച കോ യുക്തഃ സര്‍വഭൂതേഷു കോ ഹിതഃ
വിദ്വാന്‍ കഃ കഃ സമര്‍ത്ഥശ്ച കശ്ചൈക പ്രിയദര്‍ശനഃ
ആത്മവാന്‍ കോ ജിതക്രോധോ ദ്യുതിമാന്‍ കോ ƒനസൂയഃ
ഏതദ്വിച്ഛാമ്യഹം ശ്രോതും പരമം കൗതൂഹലം ഹി മേ
മഹര്‍ഷേ ത്വം സമര്‍ത്ഥോസി ജ്ഞാതുമേവം വിധം നരഃ "
"ഒന്നും മനസ്സിലായില്ല ".
"പറഞ്ഞുതരാം . ഒരിക്കല്‍ തന്‍റെയടുത്തുവന്ന സര്‍വ്വജ്ഞനായ നാരദമഹര്‍ഷിയോട് വാല്മീകി ചോദി ച്ചതാണിത് . ഈ ലോകത്തില്‍ ഗുണവാനും വീര്യവാനും ധര്‍മനിഷ്ഠനും ഉപകാരസ്മരണയുള്ളവനും സത്യവ്രതനും ദൃഢപ്രതിജ്ഞനുമായി ആരാണുള്ളത്? സദാചാരനിരതനും സര്‍വജീവികള്‍ക്കും ഹിതം നല്‍കുന്നവനും വിദ്വാനും സമര്‍ത്ഥനും എല്ലാവര്‍ക്കും പ്രിയപ്പെട്ടവനുമായിട്ടാരാണുള്ളത് ? മനക്കട്ടിയുള്ളവനും കോപത്തെ ജയിച്ചവനും തേജസ്വിയും അസൂയയില്ലാത്തവനും ആയി ആരാണുള്ളത് ? യുദ്ധക്കളത്തില്‍ ദേവന്മാര്‍പോലും ഭയക്കുന്നതാരെയാണ് ? ഇപ്രകാരമുള്ള ഒരു ഉത്തമനെക്കുറിച്ചറിയുമെങ്കില്‍ ദയവായി എനിക്കു പറഞ്ഞുതരിക "
"നാരദരുടെ മറുപടിയെന്തായിരുന്നു ?"
"ബഹവോ ദുര്‍ല്ലഭാശ്ചൈവ യേ ത്വയാ കീര്‍ത്തിതാ ഗുണാഃ
മുനേ, വക്ഷ്യാമ്യഹം ബുദ്ധ്യാ തൈര്യുക്തഃ ശ്രുയതാം നരഃ
ഇക്ഷ്യാകൂവംശ പ്രഭവോ രാമോനാമ ജനൈ ശ്രുതഃ
നിയതാമ്മാ മഹാവീര്യോ ദൃതിമാന്‍ ധ്യതിമാന്‍ വശീ
ബുദ്ധിമാന്‍ നീതിമാന്‍ വാഗ്മീ ശ്രീമാന്‍ ശത്രുനിബര്‍ഹണഃ
വിപുലാംസോ മഹാബാഹുഃ കംബുഗ്രീവോ മഹാഹനുഃ"
ഇതായിരുന്നു നാരദരുടെ മറുപടി .
"അങ്ങു വര്‍ണ്ണിച്ചപ്രകാരം ഗുണങ്ങളുള്ളവര്‍ വളരെ ദുര്‍ലഭമാണ് . എന്‍റെ അറിവില്‍ ഉള്ള ആ ഗുണങ്ങളെല്ലാമുള്ള ഒരു പുരുഷനെപ്പറ്റി ഞാന്‍ പറയാം. ഇക്ഷ്വാകുവംശത്തില്‍ പിറന്ന രാമനെന്നു പ്രസിദ്ധനായ ഒരാളുണ്ട് . അദ്ദേഹം ആത്മനിയന്ത്രണം ഉള്ളവനും, വലിയ വീര്യമാനും തേജസ്വിയും ധീരനും ഇന്ദ്രിയങ്ങളെ ജയിച്ചവനുമാണ്. അദ്ദേഹം ബുദ്ധിമാനും നീതിമാനും വാഗ്മിയും ഐശ്വര്യവാനും ശത്രുനാശകനുമാണ് . വിരിഞ്ഞമാറും നീണ്ട കൈകളുമുള്ളവനും വലിയ താടിയെല്ലും ശംഖുപോലെത്തെ കഴുത്തുമുള്ളവനുമാണ്. ഇതാണതിന്‍റെ സാരം " .
"അങ്ങനെയാണ് വാല്മീകി ശ്രീരാമനെക്കുറിച്ചറിയുന്നത് , അല്ലേ ?"
"അതെ. ശ്രീപരമേശ്വരന്‍ ശ്രീപാര്‍വ്വതിക്ക് പറഞ്ഞുകൊടുത്ത രാമകഥ നാരദര്‍ വാല്മീകിക്ക് പറഞ്ഞുകൊടുത്തു."
"രാമായണം രചിക്കാനുള്ള കാരണമെന്താണ് , മുത്തച്ഛാ?"
"അതിനെപ്പറ്റി ഒരു കഥയുണ്ട് . ഒരുദിവസം വൃക്ഷക്കൊമ്പില്‍ സല്ലപിച്ചുകൊണ്ടിരുന്ന ഇണപ്രാവുകളില്‍ ഒന്ന് ഒരു വേടന്റെ അമ്പേറ്റ് , തമസാനദിയുടെ തീരത്തുള്ള തന്റെ ആശ്രമത്തില്‍നിന്നും സന്ധ്യാവന്ദനത്തിനു പോയ വാല്മീകി മഹര്‍ഷിയുടെ കാല്ക്കല്‍ വന്നുവീണു പിടഞ്ഞു മരിച്ചു. മനസ്സുനൊന്ത മഹര്‍ഷി പ്രാവിനെ എയ്തുവീഴ്ത്തിയ വേടനെ നോക്കി
"
മാ നിഷാദഃ പ്രതിഷ്ഠാം ത്വ മഗമഃ ശാശ്വതി സമാഃ

യത് ക്രൗഞ്ചമിഥുനാദേക മവധീ കാമമോഹിതം
" എന്ന് ശപിച്ചു . ഹേ കാട്ടാളാ , കാമമോഹിതരായിരുന്ന ഈ ഇണപ്രാവുകളിലൊന്നിനെ വധിച്ച നീ അധികകാലം ജീവിച്ചിരിക്കാതാകട്ടെ എന്നാണതിന്‍റെ അര്‍ത്ഥം . രാക്ഷസദമ്പതികളില്‍ ഒന്നിനെ വധിച്ച ഹേ രാമചന്ദ്രാ, അങ്ങയുടെ കീര്‍ത്തി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കട്ടെയെന്നു ള്ള പരോക്ഷാര്‍ത്ഥവും ഇതിനുകല്പിക്കുന്നുണ്ട് . ഹൃദ്യമായ ഈ കാവ്യധ്വനി ശ്രവിച്ച് ബ്രഹ്മാവ് ഈ ശ്ലോകത്തിന്റെ മാതൃകയില്‍ രാമകഥ രചിക്കാന്‍ വാല്മീകിയോട് നിര്‍ദ്ദേശിച്ചു . അങ്ങനെയാണ് രാമായണമെന്ന മഹാകാവ്യം ഉടലെടുത്തത് ."
"വാല്മീകി മഹാവിഷ്ണുവിന്‍റെ അവതാരമായ രാമനെ നന്നായി സ്തുതിച്ചിട്ടുണ്ടാകുമല്ലേ ? "
" ആരാണീ വിഡ്ഢിത്തം പറഞ്ഞുതന്നത് ? ശ്രീരാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന്‌ വാല്മീകി പറഞ്ഞിട്ടില്ല . അദ്ദേഹം ശ്രീരാമനിലൂടെ ഒരു യഥാര്‍ത്ഥമനുഷ്യന്‍ എങ്ങനെയായിരിക്കണമെന്ന്‌ കാണിച്ചു തരികയാണ്‌ ചെയ്യുന്നത് . സര്‍വസദ്ഗുണങ്ങളുമുള്ള മര്യാദാപുരുഷോത്തമനെയാണ്‌ വാല്മീകി അവതരിപ്പിക്കുന്നത്‌ . സാധാരണ മനുഷ്യര്‍ക്ക്‌ ഉണ്ടാകുന്ന സുഖദുഃഖങ്ങളും മാനസിക വിക്ഷോഭങ്ങളും രാമനെയും ബാധിക്കുന്നതായി കാണിക്കുന്നു . അച്ഛനമ്മമാരുടെ അനുസരണശീലനായ പ്രിയപുത്രന്‍ , സഹോദരന്മാരെ അളവറ്റുസ്നേഹിക്കുന്ന ജ്യേഷ്ഠന്‍ , പ്രജാക്ഷേമതത്പരനായ സ്നേഹനിധിയായ ഭരണാധികാരി എന്നിങ്ങനെ നിരവധി ഗുണങ്ങളുടെ കേദാരമായ നല്ലൊരു മനുഷ്യനായി വാല്മീകി രാമനെ അവതരിപ്പിക്കുന്നു . "
"രാമായണം എന്നാല്‍ എന്താണര്‍ത്ഥം ?"
"അയനം എന്നാല്‍ യാത്ര. രാമന്‍റെ അയനമാണ് രാമായനം അഥവാ രാമായണം . രാമന്‍റെ യാത്രയെന്നാല്‍ രാമന്‍റെ ജീവിതയാത്ര . രാമന്‍റെ ജീവിതകഥതന്നെ ."
" നന്നായി മുത്തച്ഛാ . ഇന്ന് ധാരാളം കാര്യങ്ങളറിയാന്‍ കഴിഞ്ഞു . ഞങ്ങള്‍ നാളെയും വരും ".


No comments:

Post a Comment