Friday, August 18, 2017

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.12

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.12
പള്ളിയോടനുബന്ധിച്ചുള്ള ഒരു സന്നദ്ധസംഘടന നടത്തുന്ന മലയാളം കവിതരചനമത്സരമുണ്ട് . അതിന്‍റെ മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ വന്ന പ്രിയസുഹൃത്ത് ജോസഫുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു . അപ്പോഴാണ് കുട്ടികളുടെ വരവ് . ടീച്ചര്‍ വാക്കുതന്നതുപോലെ കൂടെയുള്ള ടീച്ചറെക്കൂടി കൊണ്ടുവന്നിട്ടുണ്ട് . ജോസഫ് പോകുന്നതുവരെ സഹധര്‍മ്മിണി അവരെ സ്വീകരിച്ച് സംസാരിച്ചിരുന്നു .
"ഇന്ന് പുതിയ ആളുണ്ടല്ലോ . "
"ഇതാണ് മാഷേ എന്‍റെകൂടെ താമസിക്കുന്ന പ്രഫെസര്‍ റീന . രസതന്ത്രാദ്ധ്യാപികയാണ് "
"നമസ്കാരം , വീട്ടിലാരൊക്കെയുണ്ട് ?"
"ഭര്‍ത്താവ് ഹിന്ദി അദ്ധ്യാപകനായിരുന്നു . അഞ്ചുവര്‍ഷമായി റിട്ടയര്‍ ചെയ്തിട്ട് .മകന്‍ ഡെല്‍ഹിയിലാണ് . കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് . മകള്‍ ഗണിതശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നു . അച്ഛനും മകളും കൂടി വീട്ടില്‍ താമസിക്കുന്നു . എനിക്ക് ഈ വര്‍ഷം മാറ്റമായതാണ് . ഇനി അവരെ ഇങ്ങോട്ടുകൊണ്ടുവരണമെന്ന് കരുതുന്നു . ശാരദടീച്ചര്‍ മറ്റൊരുമകളായി ഞങ്ങളുടെയൊപ്പം കൂടിക്കോട്ടെ . "
"അതുനന്നായി. ഒരുകുടുംബത്തിന്‍റെ സുരക്ഷിതത്വം നല്ലതാണ് ."
"മാഷേ , കുട്ടികള്‍ വല്ലാതെ വിഷമിക്കുന്നുണ്ട് . അവരുടെ ക്ഷമകെടുത്തണ്ട . "
"ശരിയാണ് . അവരുടെ മുഖത്ത് അസ്വസ്ഥത നിഴലിക്കുന്നുണ്ട് ."
"നമ്മള്‍ ഇന്നലെ അയോദ്ധ്യയിലായിരുന്നു ,മുത്തച്ഛാ . ഭരതന്‍ ജ്യേഷ്ഠനെ കാണണമെന്നുപറഞ്ഞ് കാട്ടിലേക്ക് വരാനൊരുങ്ങുന്നു . "
"ഇന്ന് നമുക്ക് കാട്ടിലേക്ക് തിരിച്ചുവരാം . രാമസീതാലക്ഷ്മണന്മാര്‍ ചിത്രകൂടപര്‍വ്വതത്തില്‍നിന്നുമൊഴുകുന്ന മന്ദാകിനിയുടെ പുളിനത്തില്‍ വിശ്രമിക്കുമ്പോഴാണ് പെരുമ്പറശബ്ദം കേള്‍ക്കുന്നത് ."
"എന്താണ് പെരുമ്പറ?"
"അത് വലിയൊരു വാദ്യമാണ് . വളരെയധികം ദൂരത്തേക്ക് അതിന്‍റെ ശബ്ദം കേള്‍ക്കും . രാജശാസനങ്ങള്‍ വിളംബരം ചെയ്യുന്നത് പെരുമ്പറ കൊട്ടിയാണ് . വളരെ അകലെനിന്ന് അതിന്‍റെ ശബ്ദം കേള്‍ക്കാവുന്നതുകൊണ്ട് ജനങ്ങള്‍ വിളംബരം കേള്‍ക്കാന്‍ ഒരുങ്ങിനില്ക്കും"
"അപ്പോള്‍ രാജശാസനമറിയിക്കാനുള്ള വരവായിരിക്കും ."
"താപസന്മാര്‍ മാത്രം താമസിക്കുന്ന കാട്ടില്‍ എന്തുവിളംബരം ചെയ്യാന്‍? ലക്ഷ്മണന്‍ ഉയരമുള്ള ഒരു മരത്തില്‍ കയറിനോക്കി . അപ്പോള്‍ കണ്ടത് അയോദ്ധ്യയുടെ ചതുരംഗപ്പട പൊടിപടലങ്ങളുയര്‍ത്തി വരുന്നതാണ് ."
"അതുകണ്ടപ്പോള്‍ അച്ഛന്‍ കാട്ടിലയച്ചെങ്കിലും അനുജന്‍ കാണാന്‍ വന്നതില്‍
ലക്ഷ്മണന് സന്തോഷമായിട്ടുണ്ടാകും . "
" രാജ്യാഭിഷേകം കഴിഞ്ഞ്, നിര്‍ബാധം നാടുവാഴാന്‍ തടസ്സമാകുമോ എന്നുഭയന്ന ഭരതന്‍ തങ്ങളെ വധിക്കാന്‍ വരികയാണെന്ന് ലക്ഷ്മണന്‍ കരുതി. രാമനോട് യുദ്ധസന്നദ്ധനാകുവാന്‍ അപേക്ഷിക്കുകയും ചെയ്തു. രാമന്‍ വളരെ പാടുപെട്ടാണ് അനുജനെ ശാന്തനാക്കിയത് ."
"പര്‍ണ്ണശാലകളില്‍ മഹര്‍ഷിമാര്‍ വസിക്കുന്ന കാട്ടില്‍ പെരുമ്പറയും ചതുരംഗപ്പടയുമായി വരുന്നത് തെറ്റല്ലേ , മുത്തച്ഛാ ?"
"എല്ലാം പുഴയ്ക്കക്കരെ വരെ മാത്രമേ ഉണ്ടായിരുന്നുള്ളു . കാട്ടില്‍ അന്വേഷണം നടത്താന്‍ പറ്റിയ വേടന്മാരെയും ഗുഹനെയും മറ്റുവിദഗ്ദ്ധരെയും കൂട്ടിയാണ് ഭരതന്‍ വന്നിരുന്നത് . രാമന്‍റെ പര്‍ണ്ണശാല കണ്ടെത്തിയ അനുജന്മാര്‍ രാമന്‍റെ കാല്ക്കല്‍ വീണു. അവരെ പിടിച്ചേഴുന്നേല്പിച്ച് കൊട്ടാരത്തിലെ വിശേഷങ്ങള്‍ ചോദിച്ചു .ഗഹനങ്ങളായ രാജധര്‍മ്മങ്ങള്‍ ഉപദേശിച്ചു.."
"അച്ഛന്‍ മരിച്ച വിവരം അവര്‍ പറഞ്ഞില്ലേ ?"
"ജ്യേഷ്ഠന്‍ സംസാരിക്കുന്നത് കഴിഞ്ഞിട്ടാകാം എന്ന് കരുതിക്കാണും . അങ്ങനെയാണല്ലോ ശീലിച്ചിട്ടുള്ളത്. പെട്ടെന്ന് അതറിയിക്കാനുള്ള ധൈര്യവുമുണ്ടായിക്കാണില്ല . മക്കളൊന്നുമില്ലാത്ത സമയത്ത് അച്ഛന്‍റെ അന്ത്യമുണ്ടായ കാര്യം ഒരുവിധത്തില്‍ ഭരതന്‍ പറഞ്ഞൊപ്പിച്ചു . മോഹാലസ്യപ്പെട്ടുവീണ രാമന്‍ ബോധം തെളിഞ്ഞപ്പോള്‍ എല്ലാവരെയും കൂട്ടി പുഴക്കരയില്‍ പോയി അച്ഛനുവേണ്ട ശേഷക്രിയകള്‍ വിധിയാം‍വണ്ണം ചെയ്തു."
"അച്ഛന്‍റെ മരണവൃത്താന്തം അറിയിക്കാനാണോ ഭരതന്‍ വന്നത് ?"
"അതിനുമാത്രമല്ല , ജ്യേഷ്ഠനെ കൂട്ടിക്കൊണ്ടുപോകാനുംകൂടിയാണ് . വളരെയധികം വാദപ്രതിവാദങ്ങള്‍ക്കുശേഷം ഭരതന്‍ തിരിച്ചുപോകാന്‍ സമ്മതിച്ചു . സിംഹാസനത്തില്‍ ജ്യേഷ്ഠന്‍റെ പാദുകമായിരിക്കുമുണ്ടാകുകയെന്നും പാദുകങ്ങള്‍ക്കുവേണ്ടി താന്‍ കുറ്റമറ്റരീതിയില്‍ പ്രജാപരിപാലനം നടത്താമെന്നും ഭരതന്‍ സമ്മതിച്ചു "
"പാദുകാം ദേഹി !രാജേന്ദ്ര ! രാജ്യായതേ
പാദബുദ്ധ്യാമമ സേവിച്ചു കൊള്ളുവാൻ.
യാവത്തവാഗമ നം ദേവ ദേവ! മേ
താവദേവാനാരതം ഭജിച്ചീടുവൻ.’
എന്ന വരികളതല്ലേ "
"അതേ, ജടാവല്ക്കലധാരിയായിട്ടാകും കൊട്ടാരത്തില്‍ കഴിയുക എന്ന വ്യവസ്ഥയോടെ യാണ് ഭരതന്‍ .തിരിച്ചുപോകാന്‍ സമ്മതിച്ചത്. കൂടെ മറ്റൊരു വ്യവസ്ഥകൂടി ഭരതന്‍ മുന്നോട്ടുവച്ചു . "
"അതെന്തായിരുന്നു ?"
"പതിനാലാണ്ടുകഴിഞ്ഞ് പിറ്റേന്ന് സൂര്യോദയത്തില്‍ ജ്യേഷ്ഠനെ കണ്ടില്ലെങ്കില്‍ അഗ്നികുണ്ഡത്തില്‍ ചാടി ജീവനൊടുക്കുമെന്ന് . "
"ശ്രീരാമന്‍ അത് സമ്മതിച്ചുവോ ?"
"ശ്രീരാമന് മറ്റുപോം‍വഴികളൊന്നുമുണ്ടായിരുന്നില്ല . ഭരതന്‍ അദ്ദേഹത്തിന്‍റെ പാദുകങ്ങളും കൊണ്ട് തിരിച്ചുപോയി. നന്ദിഗ്രാമത്തില്‍ പ്രജകളുടെയും ഗുരുക്കന്മാരുടെയും സാന്നിദ്ധ്യത്തില്‍ പാദുകപട്ടാഭിഷേകം നടത്തി . ജടാവല്ക്കലധാരിയായി അവിടെ താമസിച്ച് ഭരണം നടത്തി. "
"അയോദ്ധ്യയിലല്ലേ രാജാവ് താമസിക്കുന്നത് ?"
"ശ്രീരാമന്‍ വരുന്നതുവരെ കൊട്ടാരത്തില്‍ വസിക്കേണ്ടെന്ന തീരുമാനത്തിന്‍റെ ഭാഗമായിട്ടാണ് നന്ദിഗ്രാമം തെരഞ്ഞെടുത്തത് . ജ്യേഷ്ഠന്‍ കഴിയുന്നതുപോലെ മരവുരിയണിഞ്ഞുകൊണ്ടാണല്ലോ ഭരതന്‍ താമസിക്കുന്നത് . ശ്രീരാമപാദുകങ്ങളുടെ ദാസനായിട്ടാണ് ഭരണം . ജ്യേഷ്ഠന്‍ വന്ന് ആ പാദുകങ്ങള്‍ അണിഞ്ഞിട്ടേ കൊട്ടാരത്തില്‍ വസിക്കുകയുള്ളുവെന്ന് ഭരതന്‍ തീരുമാനിച്ചിരുന്നു ."
"അത് ഏതുവരികളിലാണ് പറഞ്ഞിട്ടുള്ളത് എന്ന് ആര്‍ക്കെങ്കിലുമറിയാമോ ?"
" അതെനിക്കറിയാം മുത്തച്ഛാ .
താപസവേഷം ധരിച്ചു ഭരതനും
താപേന ശത്രുഘ്നനും വ്രതത്തോടുടൻ
ചെന്നു നന്ദിഗ്രാമമൻപോടു പുക്കിതു
വന്നിതാനന്ദം ജഗദ്വാസികൾക്കെല്ലാം.
പാദുകാം വച്ചു സിംഹാസനേ രാഘവ-
പാദങ്ങളെന്നു സങ്കൽപ്പിച്ചു സാദരം.
ഗന്ധപുഷ്പാദ്യങ്ങൾ കൊണ്ടു പൂജിച്ചുകൊ-
ണ്ടന്തികേ സേവിച്ചു നിന്നാരിരുവരും. "

"അയോദ്ധ്യ യുടെ പ്രാധാന്യമായി എന്തെങ്കിലും പറയാനുണ്ടോ "
"യോദ്ധ്യ എന്നാല്‍ എതിരെ യുദ്ധം ചെയ്യാന്‍ പറ്റിയ, തോല്പിക്കാന്‍ പറ്റിയ എന്നൊക്കെയാണര്‍ത്ഥം . -യോദ്ധ്യ എന്നാല്‍ തോല്പിക്കാന്‍ കഴിയാത്ത, ആക്രമിക്കാന്‍ കഴിയാത്ത എന്നൊക്കെയര്‍ത്ഥമുണ്ട് . ഇത് നന്ദിഗ്രാമത്തില്‍നിന്നും ഇരുപതില്‍ത്താഴെ കിലോമീറ്റര്‍ അകലെയാണ് . അശ്വമേധം, രാജസൂയം മുതലായ അനേകം ശ്രേഷ്ഠയജ്ഞങ്ങളുടെ ഭൂമിയാണ് സൂര്യവംശരാജാക്കന്മാരുടെ രാജധാനിയായ അയോദ്ധ്യ. ഇവിടെനിന്നും ഇരുനൂറില്‍ത്താഴെ കിലോമീറ്റര്‍ യാത്രചെയ്താല്‍ കാശിയിലെത്താം. സംസ്കൃതത്തില്‍ സാകേതപുരി എന്നാണ് അയോദ്ധ്യ അറിയപ്പെട്ടിരുന്നത്. മോക്ഷദായികളായ സപ്തപുരികളില്‍ ഒന്നാം സ്ഥാനം അയോദ്ധ്യയ്ക്കാണ്‌. "
"എന്താണ് സപ്തപുരികള്‍ എന്നാല്‍ ?"
" ഏഴ് നഗരങ്ങള്‍ മോക്ഷദായകങ്ങളായി ഉണ്ടത്രേ. അയോദ്ധ്യ, മധുര, ഹരിദ്വാരം, കാശി, കാഞ്ചി, ഉജ്ജയിനി, ദ്വാരക. എന്നിവയാണവ. "
" ഞാന്‍ ശാരദറ്റീച്ചറുടെ കൂടെ വെറുതേ വന്നതാണെങ്കിലും ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റി. "
"ശരി മുത്തച്ഛാ, ഞങ്ങള്‍ നാളെ വരാം"

"അങ്ങനെയാകട്ടെ ! "

No comments:

Post a Comment