Friday, August 18, 2017

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.14

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.14
(വായനപ്പുരയില്‍ പോസ്റ്റുചെയ്തത്.)

ചെറിയൊരു കുളിരനുഭവപ്പെട്ടു . കുരുമുളകും പൂവ്വാംകുരുന്നിലയും തുളസിയുംജീരകവും കായവും ചുക്കും എല്ലാം അരച്ചുചേര്‍ത്ത് രസമുണ്ടാക്കിക്കൊണ്ടുവരികയാണ് ഭാര്യ. അപ്പോഴാണ് കുട്ടികളെത്തിയത് . പെട്ടെന്നാണ് അപ്പു വിളിച്ചുപറഞ്ഞത് .
"മുത്തച്ഛാ, രാക്ഷസന്‍ "
"കഥകേട്ടുകേട്ട് നേരെന്താ കഥയെന്താ എന്നൊന്നും അറിയാണ്ട്യായോ, അപ്പൂ? അത് മുത്തശ്ശ്യല്ലേ?"
ഇങ്ങനെ പറയാനൊന്നുമല്ല തോന്നിയത്. നീയെങ്കിലും സത്യം വിളിച്ചുപറഞ്ഞല്ലോ എന്നുപറഞ്ഞ് അവന്‍റെ പുറത്തുതട്ടി അഭിനന്ദിക്കാനാണ് തോന്നിയത്. പക്ഷേ കര്‍ക്കടകമാസം പഞ്ഞമാസമാണെന്നത് ചിലപ്പോള്‍ അനുഭവിക്കേണ്ടിവരു മെന്ന ഭയംകൊണ്ട് വേണ്ടെന്നുവച്ചു .
"അതല്ല മുത്തച്ഛാ , ദണ്ഡകാരണ്യത്തിലേക്ക് പ്രവേശിച്ച രാമന്‍റെ മുന്നില്‍ ഒരു രാക്ഷസന്‍ ചാടിവീണു .അവിടെയാണ് നമ്മള്‍ ഇന്നലെ നിറുത്തിയത് ."
"അതുശരി . വന്ന് ഇരിക്കുന്നതിനുമുമ്പ് കഥയിലേക്ക് എടുത്തുചാടുമെന്ന് ആരുകരുതി ?"
"മുത്തച്ഛാ , അതെന്താണെന്നോ , രാമന്‍റെ മുന്നിലേക്ക് രാക്ഷസന്‍ ചാടിവീണപ്പോള്‍ നമ്മള്‍ അവിടെനിന്ന് പോന്നു . ആ അപകടാവസ്ഥ ഓര്‍മ്മിപ്പിക്കാനാണ് അപ്പു കഥയിലേക്ക് എടുത്തുചാടിയത് ."
"ശരി, കഥ കേള്‍ക്കാനുള്ള നിങ്ങളുടെ ഈ ആവേശം നന്നായി. ഭയാനകരൂപത്തിലുള്ള ഒരു നരഭോജിയായിരുന്നു അത്. മുനിമാരുടെ രക്തം കുടിച്ചും മാംസം ഭക്ഷിച്ചും കഴിയുന്ന വിരാധന്‍ എന്ന രാക്ഷസനായിരുന്നു അത്. രണ്ടുതാപസന്മാരേയും ഭക്ഷിച്ച് സുന്ദരിയെ ഭാര്യയായി സ്വീകരിക്കാന്‍ തയ്യാറായി വന്നതാണവന്‍ . രാമന്‍ തങ്ങള്‍ ക്ഷത്രിയരാണെന്നും താപസവേഷം അണിയേണ്ടിവന്നതാണെന്നുമുള്ള തന്‍റെ ചരിത്രം അവനെ പറഞ്ഞു കേള്‍പ്പിച്ചു ."
"താപസന്മാരെയല്ലേ അവന്‍ ഭക്ഷിക്കുന്നത് ." അപ്പുവിനാശ്വാസമായി .
"അവരോട് സീതയെ കൈമാറിയിട്ട് രക്ഷപ്പെട്ടുകൊള്ളാന്‍ അലറിക്കൊണ്ട് വിരാധന്‍ സീതയെ ഒരു കൈയാല്‍ എടുത്തുപൊക്കി. ഇതുകണ്ട് രാമന്‍ അവനുനേരെ അമ്പുതൊടുത്തു . രാമനും ലക്ഷ്മണനും കൂടി ഘോരമായി പൊരുതിയിട്ടും അവനെ തോല്പിക്കാനായില്ല . വൈകുണ്ഠത്തിലെ കാവല്ക്കാരനായ ജയന്‍റെയും ശതഹ്രദയുടെയും പുത്രനായ താന്‍ ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി വരം വാങ്ങിയിട്ടുണ്ടെന്ന് അവന്‍ പറഞ്ഞു. ആയുധങ്ങള്‍ക്കൊണ്ട് കൊല്ലുവാന്‍ സാധിക്കില്ലെന്നും ആവശ്യപ്പെട്ടതു നല്കി തിരിച്ചുപോകാനും വിരാധന്‍ ആവശ്യപ്പെട്ടു ."
"ബ്രഹ്മാവിന് ഇങ്ങനെയുള്ള ദുഷ്ടന്മാര്‍ക്ക് വരംകൊടുക്കലല്ലാതെ വേറെ ഒരു പണിയുമില്ലേ ?" അപ്പുവിന്‍റെ രോഷാഗ്നി ആളിക്കത്താന്‍ തുടങ്ങിയെന്നു തോന്നുന്നു .
" ഓരോന്നിനും ഓരോ നിമിത്തമുണ്ട് . ഒരു ദുഷ്ടനും കിട്ടിയ വരംകൊണ്ട് രക്ഷപ്പെട്ടിട്ടില്ല . ദേവന്മാരിലും ഋഷിമാരിലും അശുഭചിന്തകളും ഞാനെന്ന ഭാവവും ഉണ്ടാകുമ്പോള്‍ അവരെ മനസ്സുതപിപ്പിച്ച് പാകപ്പെടുത്താന്‍ ഇത്തരം ദുഷ്ടന്മാര്‍ നിമിത്തമാകുന്നുണ്ട് . എങ്കിലും അവര്‍ നേടിയ വരം തന്നെ പലപ്പോഴും അവരുടെ അന്ത്യത്തിനും വഴിവയ്ക്കും ."
"സീതയെ കൈയില്‍ വച്ചിട്ടാണോ അവന്‍ രാമനെതിരെ യുദ്ധം ചെയ്യുന്നത് ?"
"അതേ , ഭീമാകാരം പൂണ്ടുനില്ക്കുമ്പോള്‍ സീത അവന്‍റെ കൈവിരലിനോളമേയുള്ളൂ. . വളരേനേരത്തെ യുദ്ധത്തിനുശേഷം അവന്‍ സീതയെ താഴെവച്ച് രാമലക്ഷ്മണന്മാരെ ചുഴറ്റിയെടുത്ത് ഓടി"

"
വെട്ടിയ വെട്ടുകളൊന്നുമവൻ മെയ്യിൽ
തട്ടിയില്ലക്ഷണം ധൃഷ്ടനാം രാക്ഷസൻ
വാട്ടമില്ലാത്ത തൻ ദേഹബലത്തിനെ -
കാട്ടി നന്നായ് രണ്ടുപേരെയും കോപേന
കൂട്ടിയെടുത്തിതു തോളിലും വെച്ചവൻ
കാട്ടിൽ വഴിയൂടെയോടിത്തുടങ്ങിനാൻ
സീതയും പാരം കരഞ്ഞുകൊണ്ടക്ഷണം
യാതുവിൻ പിന്നാലെയോടിനാൾകൂടവേ
ഭീതിയകന്നോരു രാമനതുനേരം
നീതിമാനാകിയ തമ്പിയോടോതിനാൻ
കല്ലിൽ നടന്നവർക്കീശ്വരാനുഗ്രഹാൽ
നല്ലോരു വാഹനമുണ്ടായി ലക്ഷ്മണ
മല്ലനാം രാക്ഷസൻ പോകുവഴിയിതു
നല്ലതുപോകാൻ നമുക്കും പെരുവഴി
മെല്ലവേമന്നവർ തങ്ങളിലോരോന്നു
ചൊല്ലി രസിച്ചങ്ങു പോകുന്ന നേരത്തു
ജാനകി പേടിച്ചുപാരം കരഞ്ഞതി -
ദീനയായ്‌വന്നതു കണ്ടങ്ങവർകളും
രക്ഷസ്സിനെക്കൊലചെയ്കതന്നെയെന്നു
തൽക്ഷണം ബുദ്ധിയുറപ്പിച്ചിരുവരും
ലക്ഷ്മണൻ വേഗാലിടന്തോളുവെട്ടിനാൻ
ദക്ഷിണബാഹുവെ വെട്ടിനാൻ രാമനും "
"ഹായ്, മുത്തശ്ശി !"
മുത്തശ്ശീ, മുത്തച്ഛന്‍ പറഞ്ഞ കഥയല്ലേ ഇപ്പോള്‍ ചൊല്ലിയ വരികള്‍ ?
"അതേ, അതുതന്നെ ."
"മുത്തശ്ശിക്ക് ഇതെല്ലാം കാണാപ്പാഠമാണോ ?"
"സ്ഥിരം വായിക്കുമ്പോള്‍ കുറച്ചൊക്കെ കാണാപ്പാഠമാകും . അതല്ലേ പണ്ടൊക്കെ പാഠങ്ങള്‍ റിവിഷന്‍ ചെയ്തിരുന്നതിനു കാരണം."
ഇപ്പോള്‍ എന്തിനാണാവോ ഇങ്ങോട്ട് എഴുന്നള്ളിയത് . ഈ രാമായണപാരായണം പാരയാകുന്ന ലക്ഷണമാണല്ലോ . പിള്ളേരുടെ വോട്ട് പിടിച്ചെടുക്കുമോ ? ഇല്ലായിരിക്കും .
"എന്താ മുത്തച്ഛാ ആലോചിക്കുന്നത് ?"
"! ഒന്നുമില്ലാ . ഞാന്‍ ആ രംഗം മനസ്സില്‍ കാണുകയായിരുന്നു ."
"എന്നിട്ടെന്തായി ? പറയൂ മുത്തച്ഛാ."
"അവന്‍ അവരെ എടുത്തുകൊണ്ട് ഓടിയപ്പോള്‍ സീത കരഞ്ഞുകൊണ്ട് പിന്നാലെ ഓടി. രാമന് അതുകണ്ട് സഹിച്ചില്ല . അവര്‍ അവന്‍റെ കൈകള്‍ വെട്ടി. ആയുധംകൊണ്ട് കാര്യമില്ലെന്നുകണ്ട് കൈകള്‍കൊണ്ട് ഘോരമായി പൊരുതി . നിലത്തുവീണ അവന്‍ തന്‍റെ കഥ പറഞ്ഞു."
"എന്തായിരുന്നു ആ കഥ?"
"വിരാധന്‍ യഥാര്‍ത്ഥത്തില്‍ വൈശ്രവണന്റെ ഭൃത്യനായിരുന്ന തംബുരു എന്ന ഗന്ധര്‍വനാണ് . അവന്‍ രംഭയില്‍ ആസക്തനായി അവളുടെ ലീലാവിലാസങ്ങളില്‍ മുഴുകിപ്പോയി . കര്‍ത്തവ്യനിര്‍വ്വഹണത്തിന് ഭംഗം വന്നപ്പോള്‍ അവന്‍ രാക്ഷസനായിത്തീരട്ടെ.യെന്ന് വൈശ്രവണന്‍ ശപിച്ചു. തന്‍റെ തെറ്റ് മനസ്സിലാക്കി പശ്ചാത്താപത്തോടെ മാപ്പപേക്ഷിച്ചപ്പോള്‍
ദശരഥപുത്രനായ രാമന്‍റെ കൈകൊണ്ട് മരണം സംഭവിക്കുമ്പോള്‍ ഗന്ധര്‍വ്വരൂപം തിരിച്ചുകിട്ടുമെന്ന് ശാപമോക്ഷം നല്കി ."
"അവന് മാനസാന്തരം വന്നിട്ടുണ്ടാകും ."
" രാമന്‍റെ കൈകൊണ്ട് മരണം സംഭവിച്ചുകഴിഞ്ഞുവെങ്കിലും മോക്ഷം കിട്ടാന്‍ തന്നെ അടക്കം ചെയ്യണമെന്ന്‍ അപേക്ഷിച്ചു . കുറച്ചുദൂരെയായി താമസിക്കുന്ന ശരഭംഗന്‍ എന്ന മഹര്‍ഷിയെ സന്ദര്‍ശിച്ചാല്‍ സര്‍വ്വമംഗളങ്ങളുമുണ്ടാകുമെന്ന് ഉപദേശിക്കുകയും ചെയ്തു."
"അങ്ങനെ രാക്ഷസന്‍റെ ശവസംസ്കാരവും വേണ്ടിവന്നു ."
"വിരാധന്‍റെ ശരീരം യഥാവിധി അടക്കംചെയ്ത് അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരം ശരഭംഗനെ തേടി യാത്രയായി . കുറെയലഞ്ഞ് ആ ആശ്രമപരിസരത്ത് എത്തി. അവിടെ ദേവേന്ദ്രനുമായി സംസാരിച്ചുകൊണ്ടുനില്ക്കുകയായിരുന്നു മുനിശ്രേഷ്ഠന്‍ . ശ്രീരാമനും പരിവാരവും എത്തുമ്പോഴേക്കും ദേവേന്ദ്രന്‍ സ്ഥലംവിട്ടിരുന്നു. "
"ആരാണ് ശരഭംഗന്‍ ?"
" രാമാഗമം പ്രതീക്ഷിച്ച് തപസ്സുതുടര്‍ന്നിരുന്ന മഹര്‍ഷിയാണ് ശരഭംഗന്‍ . സാക്ഷാല്‍ ഈശ്വരനെ മാംസചക്ഷുസ്സുകള്‍ കൊണ്ട് ദര്‍ശിച്ച പുണ്യാത്മാവായിരുന്നു. ബ്രഹ്മലോകത്തേക്ക് കൊണ്ടുപോകാന്‍ ദേവേന്ദ്രന്‍ വന്നിട്ടും രാമനെ ദര്‍ശിച്ചേ സ്വര്‍ല്ലോകത്തേക്കുള്ളൂ എന്ന വ്രതത്താല്‍ കാത്തിരുന്നതാണ് . ആ ഭാഗ്യവാന്‍ തന്റെ തപഃപുണ്യങ്ങളെല്ലാം രാമനില്‍ സമര്‍പ്പിച്ച് ശ്രീരാമന്‍റെ സാന്നിദ്ധ്യത്തില്‍ ദേഹത്യാഗം ചെയ്ത് സായുജ്യടഞ്ഞു . അദ്ദേഹം നിര്‍ദ്ദേശിച്ച വഴിയിലൂടെ ദാശരഥിമാര്‍ നടന്നു."
"എവിടേക്കായിരുന്നു ആ യാത്ര?"
"അഗസ്ത്യന്‍റെ സഹോദരനായ സുതീക്ഷ്ണനെ ദര്‍ശിക്കാനായിരുന്നു ആ യാത്ര . വഴിയില്‍ അതികഠിനമായി തപസ്സുചെയ്യുന്ന ഋഷിമാരെ കണ്ടു . വനത്തില്‍ കൂട്ടിയിട്ടിരിക്കുന്ന തലയോട്ടികളും അസ്ഥികളും അവര്‍ രാമന് കാണിച്ചുകൊടുത്തു . രാക്ഷസന്മാര്‍ കൊന്നൊടുക്കിയ സജ്ജനങ്ങളുടേ യും മഹര്‍ഷിമാരുടെയും അസ്ഥികളായിരുന്നു അവ . രാക്ഷസകുലത്തെ കൊന്നൊടുക്കി സമാധാനം പാലിക്കുന്നതാണെന്ന് വാക്കുകൊടുത്ത് അവര്‍ സുതീക്ഷ്ണനെ ദര്‍ശിക്കാനായി യാത്രതുടര്‍ന്നു ."
" അവര്‍ രാക്ഷസരെ കൊന്നൊടുക്കിയില്ലേ ?"
" അതിനുള്ള സമയവും സന്ദര്‍ഭവും ഒത്തുവരണം . സുതീക്ഷ്ണനും സല്‍ക്കര്‍മ്മങ്ങളാല്‍ സ്വര്‍ല്ലോകപ്രാപ്തി കൈവന്ന മഹര്‍ഷിയാണ് . രാമനെക്കാണുവാന്‍ വേണ്ടി കാത്തിരിക്കുകയാണ് ."
"രാമലക്ഷ്മണന്മാര്‍ മഹര്‍ഷിമാരെയെല്ലാം കാണുന്നതെന്തിനാണ് ?"
"ഓരോ മഹര്‍ഷിയും രാമനെ മറ്റോരോ മഹര്‍ഷിയുടെയടുത്തേക്ക് അയയ്ക്കുന്നു . രാമന് നിര്‍വ്വഹിക്കാനുള്ള ദൌത്യം അതിമഹത്തും ശ്രമകരവും ഭീതിജനകവുമാണ് . അതിന് നല്ല ആത്മബലം ആവശ്യമാണ് . അതറിയാവുന്നതുകൊണ്ടാണ് മഹര്‍ഷിമാര്‍ തങ്ങളുടെ തപോബലം രാമന് പകര്‍ന്നുകൊടുക്കുന്നത് . രാമന്‍റെ ജന്മരഹസ്യം രാമനെയറിയിക്കാതെ ഓരോ രംഗത്ത് രാമനെയെത്തിക്കുകയാണ് മഹര്‍ഷിമാര്‍ ചെയ്യുന്നത്. സ്വാഭാവികമായ വെല്ലുവിളികള്‍ ഉയരുമ്പോഴാണ് നല്ലൊരു പോരാളിയുടെ ശൌര്യമുണരുന്നത് . അത്തരം ഉറച്ച മനസ്സാണ് ലക്ഷ്യപ്രാപ്തിക്ക് ആവശ്യം."
" ഇത്രയും വലിയ അര്‍ത്ഥമൊക്കെ ഇതിനുണ്ടല്ലേ ."
" ഓരോ ചലനത്തിനും ഓരോ ലക്ഷ്യമുണ്ട് . അവര്‍ സുതീക്ഷ്ണനെ കണ്ട് വന്ദിച്ചു . അദ്ദേഹവും ശ്രീരാമന് തപശ്ശക്തികൊണ്ട് നേടിയ കഴിവുകള്‍ നല്കിയനുഗ്രഹിച്ചു . ആ ആശ്രമത്തില്‍ ജീവിക്കുവാന്‍ അനുവദിക്കുകയും ചെയ്തു . അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം എല്ലാ ആശ്രമങ്ങളും ദര്‍ശിക്കാന്‍ അവര്‍ യാത്രയായി . "
"ഈ കഥകളെല്ലാം രാമായണത്തിലുണ്ടല്ലേ ?"
" മഹര്‍ഷിമാരെക്കുറിച്ച് കൂടുതലറിയാന്‍ യോഗവാസിഷ്ഠവും വായിക്കണം ."
" ഇനിയേതുകഥയാണ് മുത്തച്ഛന്‍ പറയാന്‍ പോകുന്നത് ?"
"ഇനി നാളെയാകാം . മുത്തശ്ശി നിങ്ങള്‍ക്കായി എന്തോ കരുതിവച്ചിട്ടുണ്ട് . "
"എന്താണത് , മുത്തശ്ശീ ?"
" വരൂ , അതനുഭവിച്ചറിയണം . പറയില്ല "
കുട്ടികളുടെ ഉത്സാഹം കണ്ടപ്പോള്‍ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല . കുട്ടികളുടെ നല്ല ഭാവിക്കുവേണ്ടി ഇരുപത്തിനാലുമണിക്കൂറും അദ്ധ്വാനിക്കുന്ന മമ്മിഡാഡിമാരുടെ മക്കള്‍ക്ക് , രാവിലെ മുതല്‍ രാത്രിവരെ ടൈം‍ടേബിള്‍ വച്ച് റ്റ്യൂഷന്‍ ക്ലാസ്സില്‍ അടങ്ങിയൊതുങ്ങിയിരുന്ന് ഭാവി ശോഭനമാക്കുന്ന കുഞ്ഞുങ്ങള്‍ക്ക് , കിട്ടുന്ന സമയം മുഴുവന്‍ പഠിക്കാന്‍ മാത്രം ചെലവാക്കി മറ്റൊന്നിനും സമയം വേസ്റ്റ് ആക്കാത്ത കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നത് ഈ സന്തോഷമല്ലേ ? ഈ ജീവിതമല്ലേ ?പാടവരമ്പിലൂടെ നടക്കുമ്പോള്‍ കാല്‍ വഴുതിയും അറിയാത്തഭാവത്തില്‍ തള്ളിയിട്ടും പലപ്പോഴും പലരും പാടത്തെ ചെളിയില്‍ വീഴാറുണ്ട് . കശുമാവില്‍ക്കയറി മാങ്ങ പറിച്ചുതിന്നും. പലപ്പോഴും അത് കടിച്ചുവലിക്കുമ്പോള്‍ അതിന്‍റെ കറ വസ്ത്രത്തില്‍ പറ്റും. കൈയില്‍ പറ്റിയ മണ്ണ് ട്രൌസറില്‍ തുടച്ചിട്ടായിരിക്കും മാങ്ങയും മറ്റും തിന്നുതുടങ്ങുന്നത് . തീരെ ഹൈജീനിക് അല്ലാത്ത ഡേര്‍ട്ടി ഹാബിറ്റ്സ് . പക്ഷേ അതിലൊരു സുഖമുണ്ടായിരുന്നു . സ്കൂള്‍വിട്ട് എത്തിയാല്‍ പുസ്തകം വലിച്ചൊരേറാണ് . നിന്നനില്പില്‍ ചായ മോന്തിയിട്ട് ഒരോട്ടം. വേനല്‍ക്കാലമാണെങ്കില്‍ ക്ഷേത്രമൈതാനത്തേക്കും വര്‍ഷക്കാലമാണെങ്കില്‍ ക്ഷേത്രക്കുളത്തിലേക്കും. . വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഇരുട്ടുപരന്നിരിക്കും . ജീവിതത്തില്‍ കോമ്പീറ്റ് ചെയ്ത് വിന്‍ ചെയ്യാന്‍ പ്രാപ്തമാക്കാത്ത ശീലങ്ങള്‍ . എങ്കിലും അതില്‍ സംതൃപ്തിയുണ്ടായിരുന്നു . ഇന്നത്തെ കുട്ടികളെ കാണുമ്പോഴാണ് അവര്‍ക്കു നഷ്ടപ്പെടുന്നതെന്താണെന്നോര്‍ത്ത് വിഷമം തോന്നുന്നത് . പറഞ്ഞുകാടുകയറിയല്ലേ ! നിറുത്തുന്നു. നാളെക്കാണാം. .



No comments:

Post a Comment