Friday, August 18, 2017

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം .8

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം .8
"ഇന്ന് എന്താണ് മുത്തച്ഛാ പറയാന്‍ പോകുന്നത് ?"
"
ഇന്നലെ നമ്മള്‍ പറഞ്ഞത് ഏതുകഥയായിരുന്നു ?"
"ദശരഥപുത്രന്മാരുടെ സ്വയം‍വരം".
"ഇന്ന് അവരുടെ അയോദ്ധ്യയിലേക്കുള്ള യാത്രയെക്കുറിച്ചാകാം . മക്കളേയും മരുമക്കളേയുംകൂട്ടി അയോദ്ധ്യയിലേക്കുതിരിച്ച ദശരഥന് വഴിയിലുണ്ടായ ചില അനുഭവങ്ങള്‍ ദുസ്സൂചകങ്ങളായിത്തോന്നി . പെട്ടെന്നാണ് കൈയില്‍ മഴവില്ലൊക്കുന്ന ചാപവും ചുമലില്‍ വെണ്മഴുവും കണ്ണുകളില്‍ അസഹ്യമായ തീക്ഷ്ണതയും മുഖത്ത് അസാമാന്യമായ തേജസ്സുമായി ഒരു രൂപം മുന്നില്‍ പ്രത്യക്ഷപ്പെട്ടത്."
"അതാരാ , രാക്ഷസനായിരുന്നോ ?"
"രാക്ഷസനൊന്നുമല്ല . അനേകവട്ടം ക്ഷത്രിയരെ കൊന്നൊടുക്കിയിട്ടും കലിതീരാത്ത ഭാര്‍ഗ്ഗവരാമന്‍ ."
"അദ്ദേഹമെന്തിനാ പലപ്രാവശ്യം ക്ഷത്രിയരെ തെരഞ്ഞുപിടിച്ച് കൊന്നൊടുക്കിയത് ?"
" ആ കഥ പിന്നെ പറയാം. പരശുരാമന്‍ അവരെ തടഞ്ഞുനിറുത്തി ശ്രീരാമനോട് സുനാദമൊടിച്ച സമര്‍ത്ഥന്‍ തന്‍റെ കോദണ്ഡത്തില്‍ വില്ലുകുലയ്ക്കുന്നതു കാണട്ടെയെന്ന് വെല്ലുവിളിച്ചു."
"മുത്തച്ഛാ, സുനാദമെന്നാല്‍ എന്താണ് ?"
"വിശ്വകര്‍മ്മാവുനിര്‍മ്മിച്ച ദിവ്യചാപങ്ങളാണ് സുനന്ദവും കോദണ്ഡവും . അതില്‍ സുനന്ദം ശിവനും കോദണ്ഡം വിഷ്ണുവിനും സമ്മാനിച്ചു. അതിലെ സുനാദം എന്ന ശൈവചാപമാണ് ജനകന്‍റെ കൈയിലുണ്ടായിരുന്ന ത്. ത്രൈയംബകം എന്ന പേരും ഇതിനുണ്ട് . ശിവന്‍ ത്രിപുരന്മാരെ അതിവിദഗ്ദ്ധമായി വധിച്ചത് ആ വില്ലുപയോഗിച്ചാണ് . ആ വില്ലൊടിച്ചാണല്ലോ രാമന്‍ സീതയെ വേട്ടത്. വിഷ്ണു കോദണ്ഡമെന്ന വില്ല് ഭൃഗുകുലജാതനായ ഋചീകന് കൊടുത്തു. അദ്ദേഹം തന്‍റെ പുത്രനായ ജമദഗ്നിക്കും പിന്നീട് ജമദഗ്നി പുത്രനായ ഭാര്‍ഗ്ഗവരാമനും കൊടുത്തു. "
" ഭാര്‍ഗ്ഗവരാമന്‍ ആരാ?"
" അതുനിനക്കറിയില്ലേ അപ്പൂ? ഭാര്‍ഗ്ഗവരാമനാണ് പരശുരാമന്‍ " ഗായത്രി കിട്ടിയ അവസരം നഷ്ടപ്പെടുത്തിയില്ല .

"പതിനാലുവയസ്സുമാത്രം പ്രായമുള്ള തന്‍റെ മകനോടുള്ള ഭാര്‍ഗ്ഗവരാമന്‍റെ വെല്ലുവിളികേട്ട് ചകിതനായ ദശരഥന്‍ ഇതില്‍നിന്ന് പിന്മാറാന്‍ പരശുരാമനോട് അപേക്ഷിച്ചെങ്കിലും അദ്ദേഹം അത് കൈക്കൊണ്ടില്ല . ഏറെ നേരത്തെ തര്‍ക്കത്തിനുശേഷം ശ്രീരാമന്‍ വൈഷ്ണവചാപം വാങ്ങി കുലച്ചു. ബ്രഹ്മാണ്ഡത്തെ ലക്ഷ്യമാക്കിയാല്‍ അത് നശിച്ചുപോകുമോയെന്ന് ഭയന്ന് പരശുരാമന്‍ തന്‍റെ തപശ്ശക്തിയാല്‍ നേടിയ ലോകത്തെത്തന്നെ ശ്രീരാമബാണത്തിന്റെ ലക്ഷ്യമാക്കിവെച്ചു. ശ്രീരാമന്‍റെ പ്രകടനത്തില്‍ സന്തുഷ്ടനായ പരശുരാമന്‍ സ്വന്തം തപശ്ശക്തി ശ്രീരാമന് നല്കി തപസ്സിനായി മഹേന്ദ്രപര്‍വതത്തിലേക്ക് പോയി."
"അപ്പോള്‍ ശ്രീരാമന് തപസ്സുചെയ്യാതെ അതിന്‍റെ ഫലം കിട്ടി, അല്ലേ?"
"അതേ. ശ്രീരാമന്‍ കോദണ്ഡം വരുണദേവന് നല്കി. അതിനുശേഷം സംഘം അയോദ്ധ്യയിലേക്ക് യാത്രതിരിച്ചു."
"പരശുരാമനെക്കുറിച്ച് കഥകളൊന്നുമില്ലേ, മുത്തച്ഛാ?"
"പരശുരാമന്‍ സപ്തചിരഞ്ജീവികളില്‍ ഒരാളാണ് ."
"സപ്തചിരഞ്ജീവികള്‍ എന്നാല്‍ ? "
"ഓപ്പോളേ , കഴിഞ്ഞവര്‍ഷം മുത്തശ്ശി നമുക്കൊരു ശ്ലോകം പഠിപ്പിച്ചുതന്നതോര്‍മ്മയില്ലേ ?"

"
അശ്വത്ഥാമാ ബലിർവ്യാസോ
ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച
സപ്തൈതേ ചിരജീവിനഃ "
"മിടുക്കന്‍. അതുതന്നെ. മരണമില്ലാത്തവരാണ് ചിരഞ്ജീവികള്‍ . അവര്‍ ഏഴുപേരാണുള്ളതെന്നാണ് ഐതിഹ്യം. ശ്ലോകത്തില്‍ പറയുന്നതുപോലെ അശ്വത്ഥാമാവ്, മഹാബലി, വ്യാസന്‍ , ഹനുമാൻ, വിഭീഷണന്‍ , കൃപൻ, പരശുരാമന്‍ എന്നിവരാണ് അവര്‍ ."
  • "പരശുരാമന്‍ മഹാവിഷ്ണുവിന്‍റെ അവതാരമല്ലേ?"

    "
    അതേ, വിഷ്ണുഭഗവാന്‍റെ അവതാരങ്ങളില്‍ താന്ത്രികവൈദികവിദ്യകളുടെയും ആയോധനകലയുടെയും ആചാര്യനാണ് പരശുരാമന്‍ . ത്രേതായുഗം മുതല്‍ കലിയുഗംവരെ പരശുരാമനെക്കാണാം."
  • "ക്ഷത്രിയകുലം മുടിപ്പിക്കാന്‍ വ്രതമെടുത്തിരിക്കുന്ന പരശുരാമന്‍ ബ്രാഹ്മണകുലത്തിലാണ് പിറന്നതെങ്കിലും ക്ഷാത്രവീര്യമാണദ്ദേഹത്തിലുള്ളത് , അല്ലേ മാഷേ ?" മുറ്റത്തുനിന്നാണല്ലോ ശബ്ദം. രാമവാര്യരാണ് . ഒരു സ്വകാര്യസ്കൂളിലെ സംസ്കൃതം മാഷായിരുന്നു വാര്യര്‍ . ഉദ്യോഗം രണ്ടുകൊല്ലമേ ഉണ്ടായുള്ളൂ . അപ്പോള്‍ ചില അനിഷ്ടസംഭവങ്ങള്‍ മൂലം ജോലി രാജിവയ്ക്കേണ്ടിവന്നു . ഇപ്പോള്‍ ഭാഗവതപാരായണവുമായി നടക്കുകയാണ് .
  • "ആരാണിത് , വാര്യരോ . വരൂ, ഇരിക്കൂ. വിശേഷങ്ങള്‍ കേള്‍ക്കട്ടെ"
  • " ഞാന്‍ വെറുതെ വന്നതാണ്. കുട്ടികളുടെ ക്ഷമ കെടുത്തണ്ട. കഥകേള്‍ക്കാന്‍ ഞാനും കൂടാം".
  • "ഇതാപ്പൊ നന്നായീത്. അവരുടെ സംശയം ഇന്ന് വാര്യരുതന്നെ തീര്‍ത്താല്‍മതി."
  • "എന്താമാഷേ ക്ഷാത്രഗുണമാണെന്നുപറയാന്‍ കാരണം?"
  • " വേദാദ്ധ്യാപനവും പൂജയും യജ്ഞവുമൊക്കെയാണ് ബ്രാഹ്മണന് വിധിച്ചത്. പക്ഷേ ഭാര്‍ഗ്ഗവരാമന്‍ ക്ഷത്രിയനെപ്പോലെ യുദ്ധവും കൊലയുമൊക്കെയായി നടക്കുകയല്ലേ."
  • "ഇങ്ങനെ വരാനൊരു കാരണവുമുണ്ട്. അതുംകൂടി വാര്യരുമാഷുതന്നെ പറഞ്ഞുതരും. ഇന്നത്തെ ക്ലാസ്സ് ഞാന്‍ അങ്ങോട്ട് ഏല്പിച്ച് ഒരു കുട്ടിയായി കഥ കേട്ടിരിക്കട്ടെ. അതിന്‍റെ സുഖവുമൊന്നറിയണമല്ലോ "
  • "അതുഞാന്‍ പറയാം.കൗശിക ന്‍റെ ഏകപുത്രിയായ സത്യവതിയെ ഋചീക മഹര്‍ഷി വരിച്ചു. കൗശികന് പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം ഉത്തമനായ ഒരു പുത്രന്‍ ജനിക്കുന്നതിന് തന്നെ അനുഗ്രഹിക്കണമേയെന്ന് ഋചീകമുനിയോട് അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് മുനി അദ്ദേഹത്തിന്റെ പത്നിയ്ക്ക് ക്ഷത്രിയഗുണങ്ങളോടുകൂടിയ പുത്രന്‍ ജനിക്കുന്നതിന് പ്രത്യേകം ജപിച്ച പായസം കൊടുത്തു. സ്വഭാര്യയായ സത്യവതിക്ക് ഉത്തമബ്രാഹ്മണലക്ഷണങ്ങളോടുകൂടിയ പുത്രന്‍ ജനിക്കുന്നതിനുള്ള മന്ത്രം ജപിച്ചു പൂജിച്ച പായസവും നല്കി. എന്നാല്‍ അമ്മയും മകളും രഹസ്യമായി പായസപ്പാത്രം മാറ്റി. അങ്ങിനെ രാജാവായ കൗശികന് പുത്രനായി ബ്രാഹ്മണസ്വഭാവത്തോടുകൂടിയ വിശ്വാമിത്രന്‍ ജനിച്ചു . രാജകുമാരനാണെങ്കിലും അദ്ദേഹം പിന്നീട് ബ്രഹ്മര്‍ഷിയായിത്തീര്‍ന്നു . ഋചീകമുനി തന്റെ തപശക്തികൊണ്ട് പുത്രനായ ജമദഗ്നിയെ ബ്രാഹ്മണസ്വഭാവത്തോടുകൂടിയവനാക്കി . എന്നാല്‍ സത്യവതി ഭക്ഷിച്ച പായസത്തിന്റെ ശക്തികൊണ്ട് ജമദഗ്നിയുടെ പുത്രനായ പരശുരാമന്‍ ക്ഷത്രിയസ്വഭാവത്തോടു കൂടിയവനായിത്തീര്‍ന്നു ."
  • "പരശുരാമന്‍റെ അമ്മയല്ല പായസം കഴിച്ചത്, അല്ലേ?"
    "
    ജമദഗ്നിയ്ക്ക് രേണുക എന്ന ഭാര്യയിലാണ് വിഷ്ണുഭഗവാന്‍ ഭാര്‍ഗവരാമന്‍ എന്ന നാമധേയത്തില്‍ അവതരിച്ചത്. അച്ഛന്‍റെ അമ്മ കഴിച്ച പായസത്തിന്‍റെ ശക്തി അച്ഛനല്ല കിട്ടിയത്."
  • "മാഷേ, ഭാര്‍ഗ്ഗവരാമന്‍ എങ്ങനെയാണ് പരശുരാമനായത് ?"
  • "അദ്ദേഹം ശിവനെ തപസ്സുചെയ്ത് പ്രീതിപ്പെടുത്തി പരശു എന്ന വെണ്മഴു ആയുധമായി നേടി.. അങ്ങനെ അദ്ദേഹം പരശുരാമന്‍ എന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്നു."
  • "പരശുരാമന്‍ അമ്മയെ കൊന്നവനാണെന്ന് കേട്ടിട്ടുണ്ടല്ലോ ?"
  • " അദ്ദേഹത്തിന്‍റെ അമ്മ രേണുക എന്നും നര്‍മ്മദാ നദിയിലിറങ്ങി സ്‌നാനം ചെയ്ത് തന്റെ പാതിവ്രത്യശക്തിയാല്‍ പുഴയിലെ മണലെടുത്ത് കുടമുണ്ടാക്കി അതില്‍ ജലം നിറച്ചാണ് ജമദഗ്നി മഹര്‍ഷിയുടെ അഗ്നിഹോത്രത്തിന് കൊണ്ടുക്കൊടുത്തിരുന്നത് . വെള്ളം ഒരു ഉരുളയാക്കി കൊണ്ടുവരികയായിരുന്നു എന്നും കേട്ടിട്ടുണ്ട് . ഒരു ദിവസം പുഴയില്‍ പോയപ്പോള്‍ ചിത്രരഥന്‍ എന്ന ഗന്ധര്‍വ്വന്‍ ഗന്ധര്‍വ്വനാരിമാരുമൊത്ത് ജലക്രീഡചെയ്യുന്നതുകണ്ട് നോക്കിനിന്നു . ഒരു നിമിഷം രേണുകാദേവിയുടെ മനസ്സ് പതറിപ്പോയി. പക്ഷേ, പിന്നീട് പതിവുപോലെ ജലം കൊണ്ടുവരാന്‍ രേണുകാദേവിക്ക് കഴിഞ്ഞില്ല . വെള്ളമില്ലാതെ തിരിച്ചുവന്ന രേണുകയെ കണ്ട് തന്‍റെ ഭാര്യയ്ക്ക് പാതിവ്രത്യഭംഗം സംഭവിച്ചുവെന്ന് ജ്ഞാനദൃഷ്ടിയാല്‍ ജമദഗ്നിമഹര്‍ഷി മനസിലാക്കി. അതുകൊണ്ട് തന്റെ പുത്രന്മാരോട് രേണുകയെ കൊല്ലാന്‍ ആജ്ഞാപിച്ചു ."
  • "അമ്മയെ വധിക്കുവാന്‍ ആര്‍ക്കും കഴിയില്ലല്ലോ."

    "
    ആരും അതിന് തയ്യാറായില്ല. അവസാനം പരശുരാമന്‍ അച്ഛന്‍ പറഞ്ഞതനുസരിച്ചു . സന്തുഷ്ടനായ ജമദഗ്നി ഇഷ്ടവരം ചോദിക്കാനാവശ്യപ്പെട്ടപ്പോള്‍ പരശുരാമന്‍ അമ്മയുടെ ജീവനാണ് ആവശ്യപ്പെട്ടത് . അങ്ങനെ രേണുകയ്ക്ക് പുനര്‍ജന്മം ലഭിച്ചു. ഇതാണുണ്ടായത് . "
  • " പരശുരാമന്‍ പലതവണ ക്ഷത്രിയരെ കൊന്നൊടുക്കിയതിന്‍റെ കാരണമെന്താ മാഷേ ? അത് പിന്നീട് പറഞ്ഞുതരാമെന്ന് മുത്തച്ഛന്‍ പറഞ്ഞിരുന്നു . "

"
കൃതവീര്യന്റെ പുത്രനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ദത്താത്രേയമഹര്‍ഷിയെ പ്രസാദിപ്പിച്ച് ആയിരം കൈകള്‍ വരമായി നേടി . ഒരിക്കല്‍ നായാട്ടിനായി നര്‍മ്മദാനദിയുടെ തീരത്തേക്ക് പോയ അദ്ദേഹം ജമദഗ്നിയുടെ ആശ്രമത്തിലെത്തിച്ചേര്‍ന്നു . മുനി കാമധേനുവിന്റെ മാഹാത്മ്യംകൊണ്ട് നൃപനും അനുചരന്മാര്‍ക്കും മൃഷ്ടാന്നഭോജനം നല്കി. അതുകണ്ട് അത്ഭുതപ്പെട്ട കാര്‍ത്തവീര്യന്‍ കാമധേനുവിനെ തനിക്കു നല്കുവാന്‍ അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി വിസമ്മതിച്ചപ്പോള്‍ രാജാവ് പശുവിനെ ബലമായി പിടിച്ചുകൊണ്ടുപോയി . പുറത്തുപോയ പരശുരാമന്‍ തിരിച്ചെത്തിയപ്പോള്‍ ഈ വിവരം അറിഞ്ഞ് തലസ്ഥാനമായ മാഹിഷമതീപുരിയിലേക്ക് പോകുകയും രാജാവിനെ വധിക്കുകയും കാമധേനുവിനെ തിരികെ കൊണ്ട് വരികയും ചെയ്തു."
"അതിനുശേഷം പിന്നെയും കൊലനടത്തിയത് ശരിയായില്ല."
"തോക്കില്‍ക്കയറി വെടിവയ്ക്കാതെ, മക്കളേ. വാര്യരുമാഷ് പറഞ്ഞുകഴിഞ്ഞില്ലല്ലോ "
"സാരമില്ല മാഷേ . കുട്ടികളുടെ ഉത്സാഹം കാണുമ്പോള്‍ എത്രകഥകള്‍ പറഞ്ഞുകൊടുത്താലും മതിയാകില്ല . നമുക്ക് കഥയിലേക്ക് വരാം. ഈ സംഭവങ്ങള്‍ക്കുശേഷം പരശുരാമന്‍ സ്ഥലത്തില്ലാത്ത സമയത്ത് കാര്‍ത്തവീര്യന്റെ പുത്രന്മാര്‍ വന്ന് ജഗമദഗ്നിയെ വധിച്ച് അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചുകൊണ്ടുപോയി. . പരശുരാമന്‍ തിരികെ വന്നപ്പോള്‍ മാതാവായ രേണുക ഈ വിവരം പറയുകയും ഇരുപത്തൊന്നു തവണ മാറത്തടിച്ച് കരയുകയും ചെയ്തു. പരശുരാമന്‍ പ്രതികാരം നിര്‍വ്വഹിക്കാന്‍ തീരുമാനിച്ചു. തന്‍റെ അമ്മ ഇരുപത്തൊന്നു തവണ മാറത്തടിച്ച് കരയുകയുണ്ടായല്ലോ . അതുകൊണ്ട് അദ്ദേഹം ഭാരതമാകെ സഞ്ചരിച്ച് ഇരുപത്തൊന്നുപ്രാവശ്യം ക്ഷത്രിയന്മാരെ കൊന്നൊടുക്കി . ഗര്‍ഭസ്ഥശിശുക്കളെവരെ പരശുരാമന്‍ നശിപ്പിച്ചതായികേട്ടിട്ടുണ്ട് . അവസാനം ഋചീകന്‍ തുടങ്ങിയ മുനിമാര്‍ പ്രത്യക്ഷപ്പെട്ട് പരശുരാമനെ പിന്‍തിരിപ്പിച്ചു. താന്‍ കൊന്നൊടുക്കിയ ക്ഷത്രിയന്‍മാരുടെ രക്തംകൊണ്ട് പരശുരാമന്‍ അഞ്ച് കയങ്ങള്‍ നിര്‍മ്മിക്കുകയും അതില്‍വെച്ച് പിതൃതര്‍പ്പണം നടത്തുകയും ചെയ്തു."
"ആ തടാകങ്ങള്‍ എവിടെയാണ്?"
"കുരുക്ഷേത്രത്തിന്റെ സമീപത്താണത് . അത് സ്യമന്തപഞ്ചകം എന്നപേരില്‍ അറിയപ്പെടുന്നു."
"പരശുരാമനാണ് കേരളമുണ്ടാക്കിയതെന്ന് കേട്ടിട്ടുണ്ടല്ലോ ? "
" ക്ഷത്രിയരെ വധിച്ചതിന്റെ പ്രായശ്ചിത്തമായി പരശുരാമന്‍ സ്യമന്തകപഞ്ചകത്തിന്റെ തീരത്തുവെച്ച് കശ്യപമഹര്‍ഷിയുടെ നേതൃത്വത്തില്‍ ഒരു മഹായാഗം നടത്തി. ക്ഷത്രിയരെ നിഗ്രഹിച്ച് താന്‍ നേടിയെടുത്ത ഭൂമിയെല്ലാം പരശുരാമന്‍ കശ്യപന് ദാനം ചെയ്തു. ഭൂമി ലഭിച്ചപ്പോള്‍ കശ്യപന്‍ പരശുരാമനോട് തന്റെ ഭൂമിയില്‍ നില്ക്കുന്നത് യോഗ്യമല്ലെന്ന് പറഞ്ഞു. അതുകേട്ട് പരശുരാമന്‍ ദക്ഷിണസമുദ്രത്തിന്റെ തീരത്തേക്ക് പോയി. തനിക്കാവശ്യമുള്ള സ്ഥലം നല്കുവാന്‍ വരുണനോട് അപേക്ഷിച്ചു. . സമുദ്രത്തിലേക്ക് ഒരു ശൂര്‍പ്പം (മുറം) എറിയുവാന്‍ വരുണന്‍ പറയുകയും, പരശുരാമന്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. ആ ശൂര്‍പ്പം എറിഞ്ഞപ്പോള്‍ കടലില്‍നിന്നുയര്‍ന്നുവന്ന ദേശം ശൂര്‍പ്പാരകം എന്ന നാമധേയത്തില്‍ വിഖ്യാതമായിത്തീര്‍ന്നു . അതാണ് കേരളം ."
" പരശുരാമന്‍ മഴുവെറിഞ്ഞ് ലഭിച്ചതാണ് കേരളം എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത് "
"പരശുരാമന്‍ പരശു എന്ന മഴുവാണ് എറിഞ്ഞതെന്ന് മറ്റൊരു ഐതിഹ്യമുണ്ട് ."
"അവിടെയാണോ പരശുരാമന്‍ പിന്നീട് താമസിച്ചത് ?"
"ഇല്ല, കേരളവും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്ത് പരശുരാമന്‍ മഹേന്ദ്രഗിരിയില്‍ ചെന്ന് തപസ്സനുഷ്ഠിച്ചു".
" നാളെ നമുക്ക് മറ്റൊരുകഥയുമായി ഒത്തുകൂടാം "
"ശരി , മുത്തച്ഛാ ."
"മാഷേ , ഞാന്‍ വന്നത് തൈത്തിരീയോപനിഷത്തിനെക്കുറിച്ച് ഗീതാക്ലാസ്സിലെ കുട്ടികള്‍ക്ക് ഒരു ക്ലാസ്സെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് "
"എന്നാണ്?"
"ഞായറാഴ്ച രാവിലെ പത്തുമണിക്ക്. "
"ഞാന്‍ വരാം."
"ശരി മാഷേ , എന്നാല്‍ ഞാനിറങ്ങുന്നു ."



No comments:

Post a Comment