Friday, August 18, 2017

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം .6.

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം .6.
"നല്ല ഇടിയും മഴയും കാറ്റും. ഇന്നവര്‍ വരുമെന്നുതോന്നുന്നില്ല."
"എന്തായാലും കുറച്ച് കാപ്പി ഉണ്ടാക്കിക്കോളൂ . ചിലപ്പോള്‍ മഴനനഞ്ഞിട്ടായിരിക്കും വരവ് "
"നാളെ മുടക്കമല്ലേ. അപ്പോള്‍ അവര്‍ നാളെയാകാമെന്ന് കരുതിയേക്കും."
അപ്പോഴാണ് മഴയത്ത് കുട്ടികള്‍ വരുന്നത് .
"നിങ്ങള്‍ പോയി ചൂടുള്ള ചായകുടിച്ച് തണുപ്പുമാറ്റി വന്നിട്ട് തുടങ്ങാം ."
കഥകേള്‍ക്കാനുള്ള ആവേശത്തില്‍ ഒരുമിനിറ്റുകൊണ്ട് അവര്‍ എത്തി.
"തുടങ്ങാം മുത്തച്ഛാ."
"ദശരഥന് മക്കള്‍ പിറന്ന കഥയല്ലേ ഇന്നലെ പറഞ്ഞത് . ദശരഥപുത്രന്മാര്‍ക്ക് പതിനാലുവയസ്സ് തികഞ്ഞു . രാജകുമാരന്മാര്‍ക്ക് വിവാഹാലോചന നടത്തുന്നതിനെക്കുറിച്ച് ബന്ധുക്കളും ഗുരുവര്യരുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു . അപ്പോഴാണ് ദ്വാരപാലകര്‍ പരിഭ്രമിച്ച് ഓടിവരുന്നത് . അതിതേജസ്വിയായ ഗാഥിസുതന്‍ ബ്രഹ്മര്‍ഷി വിശ്വാമിത്രന്‍ ഇക്ഷ്വാകുചക്രവര്‍ത്തിയുടെ ഗോപുരവാതില്‍ക്കല്‍ നില്ക്കുന്നു. കേട്ടപ്പോള്‍ ചക്രവര്‍ത്തിയും ഞെട്ടി."
"അതെന്താ അങ്ങനെ? അദ്ദേഹവും ദുര്‍വ്വാസാവിനെപ്പോലെ ക്ഷിപ്രകോപിയാണോ ?"
"അതുകൊണ്ടല്ല . ഗോപുരദ്വാരത്തില്‍ കാത്തുനില്ക്കേണ്ട ആളല്ല തേജസ്വിയായ ബ്രഹ്മര്‍ഷി വിശ്വാമിത്രന്‍ . ചക്രവര്‍ത്തി പുരോഹിതരുമൊത്ത് ഗോപുരവാതില്ക്കലെത്തി എതിരേറ്റ് അര്‍ഘ്യപാദ്യാദികളാല്‍ യഥാവിധി പൂജിച്ച് ആദരിച്ചിരുത്തി .കുശലപ്രശ്നങ്ങള്‍ക്കുശേഷം സമ്പ്രീതനായ ബ്രഹ്മര്‍ഷി കാര്യമവതരിപ്പിച്ചു . അത്യന്തം ആത്മസം‍യമത്തോടുകൂടി ചെയ്യേണ്ട വ്രതത്തിലാണദ്ദേഹം . കോപിക്കുകയോ ശപിക്കുകയോ ചെയ്താല്‍ അതുവരെ ചെയ്തതെല്ലാം നിഷ്ഫലമായിത്തീരും. മാരീചന്‍, സുബാഹു എന്നീ അസുരന്മാര്‍ ജീവികളെ കൊന്ന് രക്തവും മാംസവും അഗ്നികുണ്ഡത്തിലെറിഞ്ഞ് സ്ഥിരം യജ്ഞഭംഗം വരുത്തുന്നു . അദ്ദേഹത്തിന് ഒന്നുംചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ യജ്ഞം അവസാനിക്കുന്നതുവരെ രാമന്‍ കാവല്‍ നില്ക്കണം ."
"രാമന്‍ കുട്ടിയല്ലേ . പിന്നെങ്ങനെ യുദ്ധം ചെയ്യും ?"
" അതുതന്നെയാണ് പ്രശ്നം. പതിനാലുവയസ്സുകാരനെ രാക്ഷസവീരന്മാര്‍ക്കെതിരെ പടപൊരുതാന്‍ അയയ്ക്കാന്‍ അച്ഛന് മനസ്സുവന്നില്ല. ദശരഥന്‍ ആവശ്യമുള്ള പടസന്നാഹങ്ങളോടുകൂടി ചെല്ലാമെന്നുപറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. രാമനെക്കൊണ്ടുമാത്രമേ അതിനുകഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഒരുഭാഗത്ത് പുത്രവാത്സല്യവും മറുഭാഗത്ത് ബ്രഹ്മര്‍ഷിയെ പിണക്കിയാല്‍ കുലം മുടിയുമെന്നുള്ള ഭയവും ദശരഥനെ തളര്‍ത്തി. ത്രിലോകവും കീഴടക്കിയ മായായുദ്ധവീരനായ പൌലസ്ത്യന്‍ രാവണന്‍റെ ആള്‍ക്കാരാണ് മാരീചന്‍, സുബാഹു എന്നീ അസുരന്മാര്‍ . അവര്‍ക്കെതിരെ പോരാടാനാണ് അഭ്യാസം പൂര്‍ത്തിയാക്കാത്ത രാമനെ അയക്കേണ്ടത് ."
"അതുശരിയല്ലേ . പാവം ദശരഥന്‍ "
"ത്രികാലജ്ഞാനിയായ വസിഷ്ഠന്‍ സര്‍വ്വവിദ്യാപാരംഗതനായ , ആയോധനകലാപടുവായ വിശ്വാമിത്രന്‍റെ മഹിമകള്‍ ദശരഥന് പറഞ്ഞുകൊടുത്തു. അദ്ദേഹത്തിന്‍റെ കൂടെ പോകുന്നത് രാമന് വളരെയധികം ഗുണംചെയ്യുമെന്നും രാമനെ പറഞ്ഞയയ്ക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. അങ്ങനെ പൂര്‍ണ്ണമനസ്സോടെയല്ലെങ്കിലും അദ്ദേഹം രാമലക്ഷ്മണന്മാരെ ബ്രഹ്മര്‍ഷിയുടെകൂടെ പറഞ്ഞയച്ചു. സരയൂനദിയുടെ തീരത്തെത്തിയപ്പോള്‍ അദ്ദേഹം കഠിനമായ തപസ്സുകൊണ്ടുമാത്രം സ്വായത്തമാക്കാവുന്ന ബ്രഹ്മോപദിഷ്ടമായ ബല,അതിബല എന്നീമന്ത്രങ്ങള്‍ രാമന് ഉപദേശിച്ചുകൊടുത്തു . വിശപ്പും ദാഹവും ക്ഷീണവും പരാജയവും ബാധിക്കാതെയിരിക്കാനും ബുദ്ധി, ജ്ഞാനം എന്നിവ വര്‍ദ്ധിക്കാനും ഇതുപകരിക്കുമത്രേ . "
"രാവണനെ പൌലസ്ത്യന്‍ എന്നുവിളിക്കാന്‍ കാരണം എന്താണ് ?".

"ബ്രഹ്മാവിന്‍റെ പുത്രനും പ്രജാപതിയുമായ പുലസ്ത്യമഹര്‍ഷിയുടെ പുത്രനാണ് വിശ്രവസ്സ്. അദ്ദേഹത്തിന്‍റെ മക്കളാണ് ധനികനും വിമാനസഞ്ചാരിയുമായ വൈശ്രവണന്‍ (കുബേരന്‍ ), രാവണന്‍, കുംഭകര്‍ണ്ണന്‍ , വിഭീഷണന്‍ , ശൂര്‍പ്പണഖ എന്നിവര്‍ . പുലസ്ത്യന്‍റെ വംശത്തില്‍പെട്ടവനായതുകൊണ്ടാണ് രാവണനെ പൌലസ്ത്യന്‍ എന്നുവിളിക്കുന്നത് ."
"
സരയൂതീരത്ത് അവര്‍ രാത്രി എവിടെ താമസിക്കും?"
"രാത്രി അംഗരാജ്യത്തിലെ കാമാശ്രമത്തില്‍ താമസിച്ച അവര്‍ രാവിലെ ഗംഗാനദി മുറിച്ചു കടന്ന് താടക വസിക്കുന്ന ഘോരവനത്തിലെത്തി . "
"
കാമാശ്രമമോ ?"
"ഭഗവാന്‍ പരമശിവന്‍ തപസ്സുചെയ്തിരുന്ന ആശ്രമമാണത് . കാമന്‍ അവിടെച്ചെന്ന് അദ്ദേഹത്തെ സ്പര്‍ശിച്ചപ്പോള്‍ ഫാലനേത്രത്തിലെ അഗ്നിയേറ്റ് ഭസ്മമായി. കാമന് അംഗം (ശരീരം) നഷ്ടപ്പെട്ട നാട് അംഗരാജ്യം എന്നറിയപ്പെട്ടു . ആശ്രമം കാമാശ്രമം എന്നപേരിലും ."

"ആരാണ് താടക?"

"സുകേതു എന്ന യക്ഷന്‍റെ അത്യുഗ്രതപസ്സില്‍ പ്രീതിപൂണ്ട് ബ്രഹ്മാവ് ആയിരം ഗജങ്ങളുടെ ബലമുള്ളൊരു പുത്രിജനിക്കട്ടെ എന്ന് വരം നല്കി. അവളാണ് സുന്ദരിയായ താടക. പ്രശസ്തനായ സുന്ദന്‍റെ ഭാര്യയാണവള്‍ . അവരുടെ പുത്രനാണ് മാരീചന്‍. അഗസ്ത്യബ്രഹ്മര്‍ഷിയുടെ ശാപത്താല്‍ സുന്ദന്‍ മരിച്ചപ്പോള്‍ പ്രതികാരദാഹവുമായി മകനോടൊപ്പം അഗസ്ത്യമുനിയുടെ നേരെ ചെന്ന താടക കാമബാണങ്ങളാല്‍ പരവശയായി . നഗ്നയായി തന്നെ പ്രാപിക്കാന്‍ വരുന്ന താടകയെ ബ്രഹ്മര്‍ഷി നരഭോജിയും വിരൂപയുമായിത്തീരട്ടെ എന്ന് ശപിച്ചു. തന്നെ വധിക്കുവാനടുത്ത മാരീചനെ രാക്ഷസനായിത്തീരട്ടെ എന്നും ശപിച്ചു."
"അപ്പോള്‍ താടക അപകടകാരിയാണ് , അല്ലേ ?"

"അത്തരം ക്രൂരരാക്ഷസരെ അമര്‍ച്ചചെയ്യാനല്ലേ രാമനെ കൊണ്ടുവന്നത് .വിശ്വാമിത്രന്‍റെ നിര്‍ദ്ദേശപ്രകാരം ഘോരമായ പോരാട്ടത്തിനൊടുവില്‍ രാമന്‍ താടകയെ വധിച്ചു. അതില്‍ സന്തുഷ്ടനായി ബ്രഹ്മര്‍ഷി രാമന് അനേകം ദിവ്യായുധങ്ങള്‍ ഉപദേശിച്ചുകൊടുത്തു. ബ്രഹ്മര്‍ഷിയുടെ ഉപദേശമനുസരിച്ച് അവയെല്ലാം രാമന്‍ ലക്ഷ്മണന് ഉപദേശിച്ചുകൊടുത്തു. അവിടെനിന്ന് പുറപ്പെട്ട അവര്‍ സിദ്ധാശ്രമത്തില്‍ എത്തി."
"എന്താണ് സിദ്ധാശ്രമം?"
"മഹാവിഷ്ണു വളരെക്കാലം തപസ്സനുഷ്ഠിച്ച് സിദ്ധിനേടിയ സ്ഥലമാണത് . കശ്യപന് വിഷ്ണു ദര്‍ശനം നല്കിയതും കശ്യപന്‍റയും അദിതിയുടെയും മകനായി താന്‍ ജനിക്കാമെന്ന് അനുഗ്രഹിച്ചതും അവിടെവച്ചാണ് ."
"കശ്യപപുത്രനായി മഹാവിഷ്ണു ജനിച്ചിട്ടുണ്ടോ ?"
"കശ്യപന്‍റെയും അദിതിയുടെയും പുത്രനായിട്ടാണ് വാമനന്‍ പിറന്നത്. കശ്യപന്‍ വസിച്ചിരുന്ന സ്ഥലമാണത്രേ കശ്മീര്‍ ."
"ആ സിദ്ധാശ്രമമാണോ രാമലക്ഷ്മണന്മാര്‍ കാക്കേണ്ടത് ?"
"അതേ, അവിടെ വിശ്വാമിത്രമഹര്‍ഷി മൌനവ്രതത്തിലിരുന്ന് യജ്ഞം നടത്തുന്നുണ്ട് . രാമലക്ഷ്മണന്മാര്‍ രാക്ഷസന്മാരോട് ഘോരമായി പോരാടി യജ്ഞം പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. അതിനുശേഷം മിഥിലാരാജധാനിയില്‍ നടക്കുന്ന യജ്ഞത്തിന് പോകാനൊരുങ്ങിയിരിക്കുകയാണ് ബ്രഹ്മര്‍ഷി. രാമലക്ഷ്മണന്മാരെയും അദ്ദേഹം ക്ഷണിച്ചു."
"വിശ്വാമിത്രന്‍ രാജാവാണെന്നു കേട്ടിട്ടുണ്ടല്ലോ , മുത്തച്ഛാ"
"അതേ. കുരുവംശത്തിലെ ഗാഥി എന്ന രാജാവിന്‍റെ പുത്രനാണ് കൌശികരാജാവായ വിശ്വാമിത്രന്‍. മഹോദയപുര ത്തെ രാജാവായിരുന്നു ഗാഥിപുത്രനായ വിശ്വാമിത്രൻ. നായാട്ടിനായി കാട്ടിൽ എത്തിയ രാജാവ് യാദൃച്ഛികമായി വസിഷ്ഠമുനിയുടെ പര്‍ണ്ണശാലയിലെത്തി. നാടിന്റെ അധിപനായ രാജാവിനെ ഉചിതമാം‌യവിധം സ്വീകരിക്കുന്നതിൽ‌ വസിഷ്ഠൻ പ്രത്യേകം ശ്രദ്ധിച്ചു. ആഗ്രഹിക്കുന്നതെന്തും നല്കുന്ന കാമധേനുവിന്റെ സഹായത്തോടെയാണ് രാജാവിനേയും പരിവാരങ്ങളേയും വസിഷ്ഠമഹർഷി സല്ക്കരിച്ചത്. . കാമധേനുവാണു വസിഷ്ഠന്റെ സമൃദ്ധിയുടെ ഹേതു എന്ന് മനസ്സിലാക്കിയ രാജാവ് അതിനെ തനിക്ക് നല്കുവാൻ മഹർഷിയോടാവശ്യപ്പെട്ടു . അതിനു വിസമ്മതിച്ച വസിഷ്ഠന്റെ കൈയില്‍നിന്ന് പശുവിനെ ബലാല്ക്കാരേണ കൊണ്ടുപോകാന്‍ വിശ്വാമിത്രനൊരുങ്ങി .എന്നാൽ‌ കാമധേനുവിന്റെ ദിവ്യശക്തിയുടെ മുന്നിൽ‌ വിശ്വാമിത്രന്റെ സൈന്യബലം ഒന്നുമല്ലാതായിത്തീർന്നു. . വിശ്വാമിത്രനു പരാജയം‌ സമ്മതിക്കേണ്ടി വന്നു."
"ഇത്ര ബലവാനായ രാജാവായിട്ടും പരാജയം സമ്മതിക്കേണ്ടിവന്നു , അല്ലേ മുത്തച്ഛാ ."
"അതാണ് തപശ്ശക്തിയുടെ ബലം . ബ്രഹ്മർ‌ഷിയായ വസിഷ്ഠന്റെ തപശക്തിയുടെ മുന്നിൽ‌ തന്റെ ആയുധബലമൊന്നുമല്ല എന്നു മനസ്സിലാക്കിയ അദ്ദേഹം രാജ്യഭാരം മകനെ ഏല്പിച്ച് തപസ്സുചെയ്യാൻ‌ തുടങ്ങി. പരമശിവനെ ധ്യാനിച്ച് കഠിനതപസ്സാരം‌ഭിച്ചു. തപസ്സിന്റെ ഒടുവിൽ‌ ശിവൻ‌ പ്രത്യക്ഷപ്പെട്ടു, ദിവ്യായുധങ്ങള്‍ വരമായി നല്കി."
"രാജാവ് വീണ്ടും മഹര്‍ഷിയോട് യുദ്ധം ചെയ്തുവോ?"
"ദിവ്യായുധങ്ങള്‍ ഉണ്ടെന്ന ധൈര്യത്തിലാണ് യുദ്ധത്തിനൊരുങ്ങിയത് . എന്നാൽ‌ ആ ആയുധങ്ങളെല്ലാം വസിഷ്ഠന്റെ തപ:ശക്തിക്ക് മുന്നിൽ‌ നിഷ്ഫലമായപ്പോള്‍ , ബ്രഹ്മർ‌ഷിപദത്തിലെത്തുകയാ ണ് ഒരേയൊരു മാര്‍ഗ്ഗമെന്ന് തിരിച്ചറിഞ്ഞ വിശ്വാമിത്രൻ‌ അതിനു വേണ്ടി ബ്രഹ്മാവിനെ തപസ്സുചെയ്തു . ആദ്യം ഭക്ഷണവും പിന്നെ ജലവും അവസാനം വായുവും ഉപേക്ഷിച്ചുള്ള അതികഠിനമായ തപസ്സ് തുടര്‍ന്നു. വിശ്വാമിത്രന്റെ ഘോരതപസ്സ് തന്റെ സ്ഥാനം തട്ടിയെടുക്കാനാണോ എന്ന് ഭയന്ന ഇന്ദ്രൻ‌ പലരീതിയിലും അതു തടസ്സപ്പെടുത്താൻ ശ്രമിച്ചു, എന്നാലതിനെയൊക്കെ അതിജീവിച്ചുള്ള ഘോരതപസ്സിനൊടുവിൽ‌ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ബ്രഹ്മർ‌ഷിപദത്തിലേക്ക് ഉയര്‍ത്തി. "
"മുത്തച്ഛാ , ഈ വിശ്വാമിത്രനുമായി ബന്ധപ്പെട്ട് ഒരു ത്രിശങ്കുവിന്‍റെ കഥ കേട്ടിട്ടുണ്ടല്ലോ "
" അത് രസകരമായ കഥയാണ് . ത്രിശങ്കു സ്വർ‌ഗമെന്ന് കേട്ടട്ടില്ലേ?"
അതുകേട്ടിട്ടുണ്ട്, പക്ഷെ കഥമുഴുവനുമറിയില്ല ."
"സൂര്യവംശരാജാവായിരുന്നു സത്യസന്ധതയ്ക്കു പേരെടുത്ത ഹരിശ്ചന്ദ്രന്റെ‌ പിതാവ് സത്യവ്രതന്‍ . അദ്ദേഹത്തെയാണ് ത്രിശങ്കു എന്ന് വിളിക്കുന്നത്. ഒരിക്കല്‍ അദ്ദേഹത്തിന് ഉടലോടെ സ്വർ‌ഗത്തിൽ‌ പോകണമെന്നൊരാഗ്രഹമുണ്ടായി . അതിനായി ആദ്യം‌ വസിഷ്ഠമഹർ‌ഷിയെ സമീപിച്ചെങ്കിലും അദ്ദേഹം‌ കൈയൊഴിഞ്ഞു . . പിന്നീട് വസിഷ്ഠന്റെ പുത്രന്മാരെ സമീപിച്ചെങ്കിലും അവര്‍ തൈയാ റായില്ലെന്ന് മാത്രല്ല, രാജാവിനെ ശപിച്ച് ചണ്ഡാലനാക്കുകയും‌ ചെയ്തു. അങ്ങനെയിരിക്കെയാണു അദ്ദേഹം വിശ്വാമിത്രന്റെയടുക്കൽ ചെന്നെത്തുന്നത് . കഥകളെല്ലാം കേട്ടപ്പോള്‍ വസിഷ്ഠനെ തോല്പിക്കാന്‍ അത് നല്ലൊരവസരമാണെന്ന് വിശ്വാമിത്രൻ‌ കരുതി . മാത്രമല്ല, വിശ്വാമിത്രമഹർഷി‌ തപസ്സിനായി ഇറങ്ങിത്തിരിച്ചപ്പോൾ‌ അദ്ദേഹത്തിന്റെ കുടുംബത്തെ സംരക്ഷിച്ചത് ത്രിശങ്കുവാണത്രേ . ഉപകാരസ്മരണ വേണമല്ലോ. തന്റെ തപശ്ശക്തിയാൽ‌ ത്രിശങ്കുവിനെ സ്വർ‌ഗത്തിലേക്കുയർ‌ത്തി‌ . എന്നാൽ‌ ദേവന്മാർ‌ക്കതിഷ്ടമായില്ല . അവർ‌ ത്രിശങ്കുവിനെ നേരേ താഴോട്ടയച്ചു . ഭൂമിയിലേക്ക് വരുമ്പോൾ‌ വിശ്വാമിത്രൻ‌ നേരേ സ്വർ‌ഗത്തിലേക്കയക്കും‌, ദേവകളവിടുന്നു താഴോട്ടും‌.അവസാനം വിശ്വാമിത്രൻ‌ തപസ്സിന്റെ ശക്തികൊണ്ട് ഭൂമിക്കും സ്വർ‌ഗത്തിനുമിടക്ക് വേറൊരു സ്വർ‌ഗം‌ തന്നെ സൃഷ്ടിച്ചു. "
!അതാണല്ലേ അവിടെയുമിവിടെയുമില്ലാത്ത അവസ്ഥയെ ത്രിശങ്കുസ്വർ‌ഗ്ഗമെന്നുപറയുന്നത് ".
"കഥനന്നായി."
"മഴയും ഇടിയുമുള്ളതല്ലേ .സന്ധ്യയാകാന്‍ നില്ക്കണ്ട. വേഗം വീട്ടില്‍ പോയ്ക്കോളൂ ."

"ശരി, മുത്തച്ഛാ. നാളെ വരാം ."

No comments:

Post a Comment