Friday, August 18, 2017

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.11

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.11

यामेव रात्रिं ते दूताः प्रविशन्ति स्म तां पुरीम् |भरतेनापि तां रात्रिं स्वप्नो दृष्टोऽयमप्रियः ||
व्युष्टामेव तु तां रात्रिं दृष्ट्वा तं स्वप्नमप्रियम् |पुत्रो राजाधिराजस्य सुभृशं पर्यतप्यत ||
तप्यमानं समाज्ञाय वयस्याः प्रियवादिनः |आयासं हि विनेष्यन्तः सभायां चक्रिरे कथाः ||
"! രാമായണപാരായണമാണോ. ? ഫോണില്‍ ആറ്റൂര്‍ സുരേഷിന്‍റെ മൂന്നുനാലു മിസ്സ്കോളുകള്‍ ഉണ്ടല്ലോ. " സഹധര്‍മ്മിണി പറഞ്ഞപ്പോഴാണ് അതോര്‍മ്മവന്നത് . കുട്ടികള്‍ക്ക് കുറച്ചുകാര്യങ്ങള്‍ പറഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ടതനുസരിച്ച് സ്കൂളില്‍ പോയപ്പോള്‍ ഫോണ്‍ നിശ്ശബ്ദമാക്കിയിരുന്നു . ഒരു പ്രഭാഷണമുണ്ട് , കുറച്ചുസമയം വിളിച്ചുകൂവാതെ നിശ്ശബ്ദമായി എന്നെ പതിയെ പിടിച്ചുകുലുക്കിയാല്‍ മതി എന്നുപറഞ്ഞതാണ് . പക്ഷേ അതൊക്കെക്കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ആരെങ്കിലും വിളിച്ചാല്‍ പറയാനുള്ള ഔചിത്യമൊന്നും ഫോണിനില്ല . മിണ്ടരുത് എന്നുപറഞ്ഞതിന് മുഖം വീര്‍പ്പിച്ചിരുപ്പാണ്. ഫോണ്‍ താഴെവച്ചതിനാല്‍ പാവത്തിന് കുലുക്കിവിളിക്കാനും കഴിഞ്ഞില്ല .
"ധ്യാനത്തിലായിരുന്നോ ? അപ്പോള്‍ ഞാനീപറഞ്ഞതൊന്നും കേട്ടില്ലേ?"
"എന്താ?"
"കുറേ കോളുകള്‍ വന്നുകിടക്കുന്നുണ്ട്. "
"ഞാന്‍ തിരിച്ചുവിളിച്ചുകൊള്ളാം"
"ഈ ലോകത്തില്‍ എല്ലാറ്റിനും വിവരമുള്ളവന്‍ ഞാന്‍ മാത്രമേയുള്ളുവെന്ന ഭാവത്തില്‍ ആകാത്തതൊക്കെയെടുത്ത് തലയില്‍ക്കയറ്റിവയ്ക്കുമ്പോഴാലോചിക്കണം " വ്യക്തമായി കേള്‍ക്കരുതെന്ന ഭാവത്തിലുള്ള അര്‍ദ്ധാത്മഗതമായിരുന്നു .
"പ്രിയതമ എന്തെങ്കിലും മൊഴിഞ്ഞുവോ?"
"രാത്രി ചപ്പാത്തി വേണോ ദോശ വേണോ എന്നുചോദിച്ചതാ " എന്ന ഭാവത്തില്‍ വെട്ടിത്തിരിഞ്ഞ് ഭൂമിദേവിക്ക് ശക്തമായ പാദതാഡനം നല്കിക്കൊണ്ട് നടന്നുപോയി .
കവിതാസമാഹാരത്തിന്‍റെ ജോലികള്‍ പുരോഗമിക്കുന്നില്ലേ , അക്ഷരത്തെറ്റുകള്‍ നന്നായി നോക്കിയില്ലേ , പുസ്തകം സമയത്തിന് കിട്ടില്ലേ , ഗ്രൂപ്പില്‍ വരുന്നവ നോക്കി വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തുവോ തുടങ്ങി നൂറായിരം കാര്യങ്ങള്‍ ദിവസേന ചോദിക്കാനുണ്ടാകും , പ്രിയസുഹൃത്തിന് . ജോലിചെയ്യുമ്പോഴും രാത്രി കിടക്കുമ്പോഴും ഗ്രൂപ്പുമാത്രം . രാത്രി രണ്ടുമണിക്ക് വിളിച്ചിട്ട് ചോദിക്കുന്നത് 'ഇന്ന ആളുടെ ഇന്നലെ പോസ്റ്റ് ചെയ്ത കവിതയിലെ ഇത്രാമത്തെ വരി ഒന്നുകൂടി വായിച്ചുനോക്കണേ , അതില്‍ എന്തോ അപാകമുള്ളതായിത്തോന്നുന്നു എന്നാകും '. പാവം, മണലാരണ്യത്തില്‍ ചെന്നുകിടന്ന് പെടാപ്പാടുപെടുമ്പോഴും 'എഴുത്തിന്‍റെയും ,വായനയുടെയും ,വിശാലതയിലൂടെയുള്ള സഞ്ചാരം' മാത്രമാണ് മനസ്സില്‍ .
"മുത്തച്ഛാ, ഞങ്ങളെത്തി"
ചിന്തകളില്‍ മുഴുകിയിരുന്ന് സമയബോധം നഷ്ടപ്പെട്ടുവോ. 'വൃദ്ധസ്താവല്‍ ചിന്താസക്തഃ' എന്നുപറഞ്ഞത് എത്രശരിയാണ്. അല്ലെങ്കില്‍ വേണ്ട. അത് മായ്ക്കാം. വൃദ്ധനൊന്നുമായിട്ടില്ലല്ലോ.
"മുത്തച്ഛനെന്താ ആലോചിക്കുന്നത്?"
"നമുക്ക് കുറച്ചുപിന്നിലേക്കുപോയാലോ എന്ന് ആലോചിക്കുകയായിരുന്നു."
"പിന്നിലേക്കെന്നുപറഞ്ഞാല്‍ ഭരദ്വാജമുനിയുടെ അടുത്തേക്കോ ?"
"കുറച്ചുകൂടി പിന്നിലേക്ക് "
"ഗുഹന്‍റെ അടുത്തേക്ക് , അല്ലേ?"
" കുറച്ചുകൂടി പോകാം"
"എന്നാല്‍ അയോദ്ധ്യവരെ പോകാം"
"അതേ, അവിടെത്തന്നെ"
"അവിടെനിന്നല്ലേ നമ്മള്‍ രാമന്‍റെകൂടെ വന്നത്."
"അതേ, പക്ഷേ രാമന്‍ അയോദ്ധ്യവിട്ടതിനുശേഷം അവിടെ എന്തുസംഭവിച്ചുവെന്നറിയണ്ടേ ?"
"അതറിയാനൊന്നുമില്ല മുത്തച്ഛാ , എല്ലാവരും കരയുന്നുണ്ടായിരിക്കും "
"താന്‍ കാരണം അയോദ്ധ്യ അനാഥമായെന്ന തോന്നല്‍ , പ്രജകളുടെയെല്ലാം കണ്ണിലുണ്ണിയായ രാമന്‍ താന്‍ കാരണം വനത്തില്‍ താപസിയായിക്കഴിയുന്നു എന്നതിലുള്ള കുറ്റബോധം , ആശ്വാസം പകരാന്‍ മക്കളൊന്നും അടുത്തില്ലാത്ത അവസ്ഥ , വാര്‍ദ്ധക്യം എന്നിവയെല്ലാം അദ്ദേഹത്തെ അലട്ടി ."
"അതുമാത്രമല്ലല്ലോ മാഷേ , മറ്റൊരു ഭയം കൂടി മഹാരാജാവിനെ അലട്ടുന്നില്ലേ ?"
പാഠ്യവിഷയങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍ നോക്കി പ്രവര്‍ത്തിക്കുവാന്‍ മാത്രമറിയുന്നവരാണ് ഇന്നത്തെ അദ്ധ്യാപകരില്‍ അധികവുമെന്ന ധാരണയുണ്ട് . പക്ഷേ ടീച്ചര്‍ അതെല്ലാം തിരുത്തിക്കുറിച്ചു. "ദശരഥന്‍റെ മരണഭയമല്ലേ ടീച്ചറുദ്ദേശിച്ചത് ?"
"അതേ, സാഹചര്യങ്ങളെല്ലാം ഒത്തുവരുന്നതു കാണുന്നുണ്ട് ദശരഥന്‍ . നിമിത്തങ്ങള്‍ ഓരോന്നായി കണ്ടുതുടങ്ങുന്നു . "
"കര്‍മ്മപാശത്തെ ലംഘിക്കയെന്നത്
ബ്രഹ്മാവിനുമെളുതല്ല നിര്‍ണ്ണയം.
എന്നത് ദശരഥനുമറിയാം"
"മുത്തച്ഛാ , ഇനിയും ഒന്നും മനസ്സിലാകാത്ത ഞങ്ങളുമിവിടെയുണ്ടേ ."
"മക്കളൊന്നുമടുത്തില്ലാത്ത അവസരത്തിലാണ് ദശരഥന്‍റെ മരണം സംഭവിക്കുക . പുത്രവിയോഗത്താല്‍ മനസ്സുനൊന്താണ് ദശരഥന്‍ മരിക്കുക . ഇത് ദശരഥന് കിട്ടിയ ശാപമാണ് . മകന്‍ പതിനാലുവര്‍ഷത്തേക്ക് ജടാവല്ക്കലധാരിയായി വനവാസത്തിനുപോയി . മക്കളൊന്നും അടുത്തില്ല. വാര്‍ദ്ധക്യത്തില്‍ പുത്രവിരഹത്താല്‍ നീറുകയാണാ മനസ്സ്. ഇത്രയൊക്കെ പോരേ ദശരഥന്‍റെ മനസ്സ് തളരാന്‍ ."
"എങ്ങനെയാണ് സര്‍വ്വഗുണസമ്പന്നനായ ദശരഥന് ശാപം കിട്ടിയത് ?."
"അത് ടീച്ചര്‍ പറഞ്ഞുകൊടുക്കൂ "
"ഒരു കുട്ടിയായി കഥകേള്‍ക്കാനാണ് ഞാന്‍ ഇവരുടെകൂടെ വന്നത്. ഇപ്പോള്‍ കഥപറച്ചിലുമായി ." "വലിയ കുട്ടികള്‍ ചെറിയകുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുക്കുന്നു എന്ന് കരുതിയാല്‍ മതി."
"ഞാന്‍ പറഞ്ഞുതരാം . ശബ്ദം കേട്ട് ലക്ഷ്യം തെറ്റാതെ അമ്പെയ്യാന്‍ കഴിയുന്നവനായിരുന്നു ദശരഥകുമാരന്‍ . അദ്ദേഹത്തിന്‍റെ കൌമാരത്തിലുണ്ടായ ഒരു സംഭവമാണ് . മഴക്കാലമായിരുന്നു . സരയൂതീരത്തുള്ള വനത്തില്‍ ദുഷ്ടമൃഗങ്ങളെ വേട്ടയാടുന്നത് അദ്ദേഹത്തിന്‍റെ വിനോദമായിരുന്നു . പകല്‍ നായാട്ടുകഴിഞ്ഞ് പുളിനത്തിന്‍റെ ഭംഗിയാസ്വദിച്ചുനടന്ന് സന്ധ്യയായതറിഞ്ഞില്ല . ഇനി തിരിച്ചുപോകണ്ടെന്നുകരുതി കാട്ടില്‍ മറഞ്ഞിരുന്നു . ഇരയെ കാണാതെത്തന്നെ ശബ്ദം കേട്ട് ലക്ഷ്യം തെറ്റാതെ അമ്പെയ്യാന്‍ കഴിയുന്നതിനാല്‍ രാത്രിയായാലും ദുഷ്ടമൃഗങ്ങള്‍ വന്നാല്‍ അമ്പെയ്യാന്‍ കഴിയുമെന്നൊരു ഭാവവുമുണ്ടായിരുന്നല്ലോ . സൂര്യന്‍ അസ്തമിച്ചു . അരണ്ട പ്രകാശമേയുള്ളൂ . അപ്പോഴാണ് ഒരു മദയാന വെള്ളംകുടിക്കുന്ന ശബ്ദം കേട്ടത്. പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഉടനെ അമ്പെയ്തു. ആനയുടെ അലര്‍ച്ചയ്ക്കുവേണ്ടി കാതോര്‍ത്തപ്പോള്‍ കേട്ടത് ഒരു ബാലന്‍റെ "അയ്യോ" എന്ന ആര്‍ത്തനാദമാണ് . ഓടിച്ചെന്നപ്പോള്‍ ഒരു മുനികുമാരന്‍ കിടന്നുപിടയുന്നു ."
"അഹങ്കാരത്തിന്‍റെ ഫലം"
"അങ്ങനെ പറയാന്‍ പറ്റില്ല. അത് ആത്മവിശ്വാസമായിരുന്നു . ആ കഴിവല്ലല്ലോ ദശരഥനെ ചതിച്ചത്. ഇവിടെ ദശരഥനെ ചതിച്ചത് കാതുകളാണ് . മുനികുമാരന്‍ പുഴയില്‍നിന്ന് വെള്ളം നിറക്കുന്ന ശബ്ദമാണ് മദയാന തുമ്പിക്കൈയില്‍ വെള്ളം നിറയ്ക്കുന്നതായി തോന്നിയത് . തെറ്റുപറ്റിയതിനുകാരണം നിരീക്ഷണപാടവമില്ലായ്മയാണെന്നുപറയാം. "
" വയോവൃദ്ധരും അന്ധരുമായ മാതാപിതാക്കളുടെ ഏകാശ്രയമായിരുന്നു ആ മുനികുമാരന്‍ . അവര്‍ക്ക് കുടിക്കാന്‍ വെള്ളമെടുക്കാന്‍ പുഴക്കരയിലെത്തിയതായിരുന്നു . വേദന സഹിക്കാന്‍ പറ്റാതെ പിടയുന്ന ആ ബാലന്‍റെ ശരീരത്തില്‍ തറച്ച അമ്പ് വലിച്ചൂരിയപ്പോള്‍ അവന്‍ മരിച്ചു."
"ഇതൊന്നുമറിയാതെ മകന്‍ വെള്ളം‍കൊണ്ടുവരുന്നതും കാത്ത് കണ്ണുകാണാത്ത അച്ഛനമ്മമാര്‍ കാത്തിരിക്കുന്നുണ്ടാകും , അല്ലേ ?"
"ദശരഥന്‍ തനിക്കുപറ്റിയ അബദ്ധം ഏറ്റുപറഞ്ഞ് അവരെ മകന്‍റെയടുത്തെത്തിച്ചു. അവരെക്കൊണ്ട് മകന്‍റെ ഉദകക്രിയ ചെയ്യിച്ചു . ദേവേന്ദ്രന്‍ നേരിട്ടെത്തി , മാതാപിതാക്കളെ തലയിലേറ്റി കൊണ്ടുനടക്കുന്ന അവരുടെ മകനെ കൊണ്ടുപോയി . പുത്രന്‍റെയൊപ്പം അവരും ഇന്ദ്രസവിധത്തിലെത്തുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു . അവരനുഭവിച്ച വേദന ദശരഥനനുഭവിക്കാനിടവരുമെന്ന് പറഞ്ഞ് ആ മാതാപിതാക്കള്‍ ആ ചിതയില്‍ ചാടി."
"അതാണല്ലേ ദശരഥന് കിട്ടിയ ശാപം."
"അതേ , എല്ലാ സന്ദര്‍ഭങ്ങളും ഒത്തുവരുന്നതുകാണുമ്പോള്‍ ആ ശാപം ഫലിക്കുകയാണോ എന്ന് ദശരഥന്‍ ഭയപ്പെട്ടു."
"അടുത്തദിവസം പള്ളിമെത്തയില്‍ ദശരഥന്‍ മരിച്ചുകിടക്കുന്നതാണ് ആളുകള്‍ കണ്ടത്."
" മക്കള്‍ ആരും അടുത്തുണ്ടായിരുന്നില്ലല്ലോ ? "
"മക്കള്‍ ആരുമില്ലാത്തതിനാല്‍ ശേഷക്രിയകളൊന്നും ചെയ്യാന്‍ പറ്റില്ല. രണ്ടുപേര്‍ ഇനി പതിനാലുവര്‍ഷം കഴിഞ്ഞേ വരികയുള്ളു . അതുകൊണ്ട് മറ്റുരണ്ടുപേരേ മാത്രമേ പ്രതീക്ഷിച്ചിട്ടുകാര്യമുള്ളൂ . അവരെ വിളിക്കാന്‍ ദൂതന്മാര്‍ പോയി. അവര്‍ വരുന്നതുവരെ ശരീരം കേടുവരാതിരിക്കുന്നതിനായി ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത തൈലത്തോണിയില്‍ കിടത്തി."
" ശവശരീരം കേടുവരാതെ സൂക്ഷിക്കുന്ന വിദ്യ അന്നുണ്ടായിരുന്നോ ?"
"രാമായണവും മഹാഭാരതവും വായിക്കുമ്പോള്‍ നമ്മെ വളരെയധികം അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണിവ.. രാമായണകാലഘട്ടത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്തതാണ് വിമാനം . എന്നാല്‍ വിമാനം സ്വന്തമായിട്ടുണ്ടായിരുന്ന വൈശ്രവണന്‍ ലങ്കയില്‍നിന്ന് ഡല്‍ഹിക്ക് യാത്രചെയ്തിരുന്നതായി പുരാണങ്ങളില്‍ പറയുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് വിമാനമെന്ന സങ്കല്പം പോലും ഇല്ലാതിരുന്ന കാലത്ത് അത്രയും ചിന്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നുവെന്നതിലാണ് അത്ഭുതം ."
" അങ്ങനെയുള്ള കാര്യങ്ങള്‍ ഇനിയുമുണ്ടോ , മുത്തച്ഛാ?"
"അത്തരം ഉദാഹരണങ്ങള്‍ എത്രയോ കാണാം . രക്തബീജാസുരന്‍റെ ഒരു തുള്ളി രക്തത്തില്‍നിന്ന് അതേഛായയും സ്വഭാവഗുണങ്ങളുമുള്ള രക്തബീജാസുരന്‍ ഉണ്ടാകുമത്രേ.. ഇന്ന് അത് യാഥാര്‍ത്ഥ്യമായി ; ക്ലോണിങ്ങ് എന്ന വിദ്യയിലൂടെ ! അന്ന് അത് നടന്നിരുന്നുവോ എന്നതല്ല , ഇങ്ങനെയൊരു കാര്യം നടപ്പിലാക്കാം എന്ന് ചിന്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരു ന്നു എന്നതാണ് നാം മനസ്സിലാക്കേണ്ടത് . ഹനുമാനും ദ്രോണാചാര്യരും എല്ലാം ഇത്തരത്തില്‍ പെടുന്നു."
"ഭരതശത്രുഘ്നന്മാരെ യും‍കൊണ്ട് ദൂതന്മാര്‍ എത്തി. അച്ഛന്‍റെ മരണവും ജ്യേഷ്ഠന്‍റെ വനവാസവുമെല്ലാമറിഞ്ഞപ്പോള്‍ ഭരതന്‍ അമ്മയുടെ നേര്‍ക്ക് പൊട്ടിത്തെറിച്ചു. അച്ഛന്‍റെ സംസ്കാരവും ശേഷക്രിയകളും കഴിഞ്ഞ് ഭരതന്‍ ജ്യേഷ്ഠനെ തിരിച്ചുകൊണ്ടുവരാന്‍ പോകാന്‍ തീരുമാനിച്ചു . "
"രാമലക്ഷ്മണന്മാരെ യും സീതയെയും കണ്ട് വന്ദിക്കാനും അവരെ അയോദ്ധ്യയിലേക്ക് തിരിച്ചുകൊണ്ടുവരാനും വലിയൊരു പടയുമായി കാട്ടിലേക്കുപോകാന്‍ തീരുമാനമായി "
"ഇന്നിത്രയും മതി. ബാക്കി നാളെയാകാം "



No comments:

Post a Comment