Friday, August 18, 2017

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.15

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.15
(വായനപ്പുരയില്‍ പോസ്റ്റുചെയ്തത്.)
===================
"ഇന്ന് കുട്ടികള്‍ രാവിലെ വരുമോ?" ശ്രീമതി അല്പമൊരശങ്കയോടെയാണത് ചോദിച്ചതെന്നുതോന്നി . കാലത്തെഴുന്നേറ്റ് കുളികഴിഞ്ഞതേയുള്ളു . സമയം നലരയായിട്ടില്ല . സ്കൂളില്ലാത്തതുകൊണ്ട് കുട്ടികള്‍ രാവിലെ വരുമെങ്കിലും എട്ടെങ്കിലുമാകും .
"എന്തേ ഇപ്പോള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചത് ?"
"നമ്മളിപ്പോള്‍ പോകുകയല്ലേ ?"
ക്ഷേത്രദര്‍ശനത്തിന് പോകാന്‍ തീരുമാനിച്ചിരുന്നു . അതാണ് ഈ ആശങ്കയ്ക്ക് ഹേതു .
"നമ്മള്‍ അഞ്ചുമണിക്ക് പോയാല്‍ ഏഴ് ഏഴരയാകുമ്പോഴേക്കും തിരിച്ചെത്തില്ലേ?ഭക്ഷണത്തിന്‍റെ കാര്യമാണെങ്കില്‍ വന്നിട്ട് ഉണ്ടാക്കണ്ട ബുദ്ധിമുട്ടില്ല . ഊട്ടുപുരയില്‍നിന്ന് കൊണ്ടുവരികയോ അവിടെപ്പോയി കഴിക്കുകയോ ആവാം ."
"അതുവേണോ ?"
പ്രിയതമ എന്നും രാമായണപാരായണത്തിനുപോകുമെങ്കിലും അവിടെനിന്ന് ഭക്ഷണം കഴിക്കുന്നതില്‍ തീരെ താല്പര്യം കാണിക്കാറില്ല . അകലെനിന്ന് വരുന്നവര്‍ കഴിക്കട്ടെ . തൊട്ടടുത്ത് വീടുള്ളപ്പോള്‍
നമുക്ക് നമ്മുടെ വീട്ടില്‍പ്പോയി കഴിച്ചുകൂടേ എന്നാണ് ചോദിക്കുക .
"അവരെന്നും നിര്‍ബ്ബന്ധിക്കുന്നതല്ലേ . ഒരുദിവസം അങ്ങനെയാകട്ടെ "
മനമില്ലാമനസ്സോടെയാണ് സമ്മതിച്ചത്. ഏഴരയ്ക്കാണ് തിരിച്ചെത്തിയത്. കൃത്യം എട്ടുമണിക്ക് കുട്ടികളെത്തി .
"മുത്തച്ഛാ , യാത്രകഴിഞ്ഞ് വിശ്രമം വേണോ ?"
"ചെറിയ യാത്രയല്ലേ . അതുകൊണ്ട് ക്ഷീണമൊന്നുമില്ല . നമുക്ക് തുടങ്ങിയാലോ ?"
"മുത്തച്ഛന് ക്ഷീണമില്ലെങ്കില്‍ തുടങ്ങാം"
"ഭര്‍ത്താവിനെ അക്ഷരം‍പ്രതി അനുസരിക്കുന്ന പതിവ്രതാരത്നമായ സീത ഭര്‍ത്താവിനെ ഉപദേശിച്ചുവെന്ന് കേട്ടിട്ടുണ്ടോ "
"
അങ്ങനെയുമൊരു സംഭവമുണ്ടോ ?
"രാവിലെ യാത്രപോയതിനാല്‍ മുത്തശ്ശി തിരക്കിട്ട പണിയിലാവും . അല്ലെങ്കില്‍ ശ്ലോകവുമായെത്തിയേനേ "
"ഞാനിവിടെയുണ്ട് . എനിക്ക് വായിക്കാന്‍ പോകണം .ഒമ്പതുമണിക്കെത്താം എന്നുപറഞ്ഞിട്ടുണ്ട്. "
"എന്നാലും കുട്ടികള്‍ക്കൊരു നാലുവരി ചൊല്ലിക്കൊടുത്തിട്ടു പോയാല്‍പ്പോരേ ?"
"സീത രാമനോടുപറഞ്ഞ കാര്യങ്ങളില്‍ ചിലത് ഇതാണ് .
വില്ലെടുത്തീടുവാനില്ലവകാശവും
വില്ലാളിവീരമുനിവൃത്തിവേണ്ടതും
ആർത്തരേ രക്ഷിയ്ക്കയെന്നിയെ മറ്റിഹ
പേർത്തുകുലവില്ലുമമ്പുമതെന്തിനു ?എന്തൊരു കോപ്പിതു ചിന്തിച്ചുകാൺകിലോ
ബന്ധമില്ലാതൊരു കാനനവാസിയ്ക്കു
ചന്തമുള്ള ജടാമണ്ഡലശോഭയും
ഹന്ത ! ധരിച്ചുള്ള വില്ലും ശരങ്ങളും
ചാരുവായുള്ളൊരരയിലണിഞ്ഞൊരു
ചീരം മരവിരിയും വാൾ പരിചയും
ചേരുമോ താപസവൃത്തിയും നിന്നുടെ
വീരരാം ക്ഷത്രിയർ തങ്ങടെ ധർമ്മവും?ചേരാതതിനാലെ ദേശധർമ്മത്തെ നീ
ചെയ്ക രവികുലവീരശിഖാമണേ !ക്ഷത്രിയധർമ്മമെടുപ്പാനയോദ്ധ്യയി -ലെത്തിയിട്ടാക്കേണമിപ്പോളരുതെടോ !ധർമ്മം വരിയ്ക്കണമെന്നാൽ രഘുവര !നിർമ്മലാംഗ ! സുഖം വന്നിടും സന്തതം
ധർമ്മം വരിയ്ക്കിലുമർത്ഥകാമങ്ങളും
ധർമ്മവും കന്മഷമെന്നിയെവന്നിടും
ധർമ്മമൂലം ജഗത്തെന്നറിഞ്ഞു ഭവാൻ
ധർമ്മം വരിയ്ക്കേണമെന്നുടെവല്ലഭ !കൊല്ലരുതിന്നൊരു ജന്തുവെത്തെന്നെയും
നല്ല തപസ്സികളാകയാലിന്നിഹ
കല്യാണമേറെയുണ്ടാവാൻ തപസ്സുക-ളെല്ലായ്പ്പൊഴും കഴിച്ചീടുക വല്ലഭ!ഇത്ഥം പറഞ്ഞതുകൊണ്ടു ഭവാനിഹ
ചിത്തരോഷം ചെറുതുണ്ടാകരുതെടോ !ഉത്തമനായുള്ള തമ്പിയും നിയ്യുമാ-യൊത്തു നിരൂപിച്ചു ചെയ്ക മനുവര. "
"മഹര്‍ഷിമാരോട് രാക്ഷസരെ അമര്‍ച്ചചെയ്യാമെന്ന് വാക്കുകൊടുത്ത രാമന്‍ സായുധനായി അനുജനുമൊത്ത് കാട്ടിനുള്ളില്‍ പോകുമ്പോള്‍ അങ്കമുണ്ടാകുമെന്നുറപ്പ് . അതില്‍നിന്ന് പിന്തിരിപ്പിക്കാനാണ് സന്യാസിയുടെ വേഷവും പടയാളിയുടെ ആയുധങ്ങളും ക്ഷത്രിയന്‍റെ വീര്യവും ഒരിക്കലും ചേരില്ല എന്നുരചെയ്തത് . മഹര്‍ഷിമാരെയും സജ്ജനങ്ങളെയും ആപത്തില്‍നിന്ന് രക്ഷിക്കേണ്ടതിന്‍റെ അനിവാര്യതയും ഭൂമിസുതയായ സീതയുടെ പ്രാര്‍ത്ഥന അവരെ രക്ഷിക്കുമെന്നുള്ള വിശ്വാസവുമൊക്കെ രാമന്‍ സീതയെ ബോദ്ധ്യപ്പെടുത്തി . അങ്ങനെഅവര്‍ ഘോരവനത്തിലേക്കുള്ള യാത്ര തുടര്‍ന്നു. ഒരു തടാകക്കരയിലെത്തിയപ്പോള്‍ അതില്‍നിന്ന് മനോഹരമായ സംഗീതം കേള്‍ക്കുന്നു . ശ്രീരാമനെ അനുഗമിക്കുന്ന മുനിമാരിലൊരാള്‍ അതിന്‍റെ കഥ പറഞ്ഞുകേള്‍പ്പിച്ചു . "
"ആ കഥയെന്താ മുത്തച്ഛാ?"
"മാണ്ഡുകര്‍ണ്ണി എന്ന മുനിയാണ് തപശ്ശക്തികൊണ്ട് മനോഹരമായ ആ സരസ്സുണ്ടാക്കിയത് . ഉഗ്രതപസ്സിന്‍റെ ഭാഗമായി വായുഭക്ഷണം മാത്രമേയുള്ളു . ഇന്ദ്രതുല്യപദവിയാണ് മുനിക്കുലഭിക്കുകയെന്നോര്‍ത്ത് ദേവന്മാരുടെ സമാധാനം നഷ്ടപ്പെട്ടു ."
"പിന്നെയുണ്ടായത് എന്താണെന്ന് പറയാതെത്തന്നെയറിയാം . തപസ്സിളക്കാന്‍ അപ്സരസിനെ പറഞ്ഞയച്ചിട്ടുണ്ടാകും . "
"ഇത്തവണ ഘോരതപസ്വിയായതുകൊണ്ട് അഞ്ച് അപ്സരസുകളെയാണയച്ചത് . പക്ഷേ മഹര്‍ഷി അഞ്ചുപേരേയും വിധിപ്രകാരം പത്നിമാരാക്കി . ആ തടാകമദ്ധ്യത്തില്‍ അദൃശ്യമായ മണിമന്ദിരം തീര്‍ത്ത് സ്വയം സുന്ദരനായൊരു യുവാവായി മാറി അവിടെ കഴിയുന്നു . "
"അപ്പോള്‍ ആ മണിമന്ദിരത്തില്‍നിന്നുള്ള വാദ്യഘോഷങ്ങളാകും രാമന്‍ കേട്ടത്, അല്ലേ ?"
"അതേ. രാമന്‍ ഇങ്ങനെ ഓരോരോ മഹര്‍ഷിമാരുടെയും കൂടെ മാസങ്ങളോളം താമസിച്ച് സുതീക്ഷ്ണന്‍റെയടുത്ത് തിരിച്ചെത്തി . അപ്പോഴേക്കും പത്തുവര്‍ഷം കഴിഞ്ഞിരുന്നു . അഗസ്ത്യമഹര്‍ഷിയെക്കൂടി സേവിക്കണമെന്ന തന്‍റെ ആഗ്രഹം രാമന്‍ അറിയിച്ചപ്പോള്‍ സുതീക്ഷ്ണബ്രഹ്മര്‍ഷിക്ക് സന്തോഷമായി . അദ്ദേഹത്തിന്‍റെ അനുഗ്രഹാശിസ്സുകളോടെ രാമനും കൂട്ടരും അഗസ്ത്യാശ്രമത്തിലേക്ക് പുറപ്പെട്ടു .''
" അഗസ്ത്യനെക്കുറിച്ചെന്തെങ്കിലും കഥയുണ്ടോ മുത്തച്ഛാ?"
"ഇല്വലനേയും വാതാപിയേയും വധിച്ച കഥയുണ്ട് ."
" അതുപറഞ്ഞുതരൂ മുത്തച്ഛാ ."
"അതുഞാന്‍ പിന്നെ പറഞ്ഞുതരാം . ഇപ്പോള്‍ രാമനെ പിന്തുടരാം . അവര്‍ ആദ്യമെത്തിയത് അഗസ്ത്യന്‍റെ സഹോദരന്‍റെ ആശ്രമത്തിലാണ് . ഒരു രാത്രി അവിടെതങ്ങിയശേഷം അഗസ്ത്യമുനിയുടെ ആശ്രമത്തിലെത്തി . അനുവാദം ലഭിക്കാതെ ആര്‍ക്കും അവിടെ പ്രവേശിക്കാനാകില്ല . അതിനായി ലക്ഷ്മണന്‍ പോയി . അധികം താമസിയാതെ ബ്രഹ്മര്‍ഷിയുടെ ശിഷ്യന്മാര്‍ അവരെ സ്വീകരിച്ചാനയിച്ചു . അഗസ്ത്യര്‍ ഒരു ചാപവും തൂണീരവും കൊടുത്തു."
"രാമന്‍റെ കൈയിലും ഇവയില്ലേ?"
"ദേവാസുരയുദ്ധത്തില്‍ മഹാവിഷ്ണുവിന് പ്രയോഗിക്കാനായി വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചുകൊടുത്ത വില്ലായിരുന്നു അത്. ആവനാഴിയാണെങ്കില്‍ ഒരിക്കലും ഒഴിയാത്തവയായിരുന്നു . വിശേഷപ്പെട്ട ഒരു വാളും സമ്മാനിച്ചു . "
"ബ്രഹ്മര്‍ഷി അഗസ്ത്യന്‍റെ ആശ്രമത്തില്‍ അവര്‍ വളരെക്കാലം കഴിഞ്ഞുവോ ?"
" ഒരുരാത്രി മാത്രമേ അവരവിടെ താമസിച്ചുള്ളൂ . അടുത്തദിവസം തന്നെ അഗസ്ത്യര്‍ അവര്‍ക്ക് പഞ്ചവടിയിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു . അവിടെച്ചെന്ന് താമസിക്കാന്‍ നിര്‍ദ്ദേശിച്ചു . അതനുസരിച്ച് അവര്‍ യാത്രയാരംഭിച്ചു . "
"മുത്തച്ഛാ , ഇല്വലനേയും വാതാപിയേയും വധിച്ച കഥ . "
"ഇല്വലന്‍, വാതാപി എന്നിവര്‍ താപസരേയും ബ്രാഹ്മണരേയും ഭക്ഷിച്ചിരുന്ന അസുരന്മാരാണ്.
ഇല്വലന്‍ ബ്രാഹ്മണനായി രൂപം മാറി താപസരേയും ബ്രാഹ്മണരേയും ശ്രാദ്ധത്തിനു ക്ഷണിക്കും. അവന്‍ തന്‍റെ അനുജന്‍ വാതാപിയെ ആടിന്‍റെ രൂപത്തില്‍ പര്‍ണ്ണശാലയില്‍ നിറുത്തിയിട്ടുണ്ടാകും. അതിനെ കൊന്ന് കറിയാക്കി അതിഥികള്‍ക്ക് മൃഷ്ടാന്നം നല്കും. ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ 'അനുജാ, വാതാപീ, വേഗം പുറത്തുവാ' എന്നുപറയും. അവന്‍ ആടിന്‍റെ രൂപം പ്രാപിച്ച് ഭക്ഷണം കഴിച്ചവരുടെ ഉദരം പിളര്‍ന്ന് പുറത്തുവരും. ജ്യേഷ്ഠനും അനുജനും കൂടി അവരെയെല്ലാം ഭക്ഷിക്കും. ഇതിനൊരു പരിഹാരത്തിനായിട്ടാണ് അഗസ്ത്യന്‍ അവിടെയെത്തിയത്. ഇല്വലന്‍ ബ്രഹ്മര്‍ഷിവര്യനെയും മൃഷ്ടാന്നമൂട്ടി പതിവുപോലെ അനുജനെ വിളിച്ചു. പക്ഷേ വാതാപി വന്നില്ല. തന്‍റെ ജഠരാഗ്നിയില്‍ വാതാപി ദഹിച്ചുകഴിഞ്ഞുവെന്ന് അഗസ്ത്യബ്രഹ്മര്‍ഷി അറിയിച്ചു. കോപാകുലനായി ബ്രഹ്മര്‍ഷിയെ വധിക്കാനടുത്ത ഇല്വലന്‍
അദ്ദേഹത്തിന്‍റെ നേത്രാഗ്നിയില്‍ ദഹിച്ചു . അങ്ങനെ ആ അസുരന്മാരുടെ ശല്യം ഇല്ലാതായി ."
"നല്ല കഥ ."
"ഇല്വലന്‍ പശ്ച്ചാത്താപവിവശനായി മാപ്പപേക്ഷിക്കുകയും തന്‍റെ അക്രമത്തിനിരയായവരുടെ ആശ്രിതര്‍ക്ക് സ്വര്‍ണ്ണവും പശുക്കളും ദാനമായി കൊടുത്ത് പ്രായശ്ചിത്തം ചെയ്യുകയുമുണ്ടായെന്ന് മറ്റൊരു കഥാന്ത്യവുമുണ്ട് . മഹാഭാരതം വനപര്‍വ്വത്തില്‍ ഈ കഥയുണ്ട് .
" എനിക്ക് വായനയ്ക്കുപോകാന്‍ സമയമായി. അഗസ്ത്യന്‍റെ ജനനകഥകൂടി കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തോളൂ. ."
"ശരി, മുത്തശ്ശിപറഞ്ഞിട്ട് കേട്ടില്ലെന്നുവേണ്ടാ. . സൂര്യവംശരാജാവായ ഇഷാകുവിന്റെ പുത്രനായ നിമി രാജ്യഭരണം ലഭിച്ചപ്പോള്‍ അതിബൃഹത്തായ ഒരു യാഗം നടത്തി. അതുനടത്താന്‍ കുലഗുരുവായ വസിഷ്ഠനെയാണ് അദ്ദേഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ദ്രന്റെ യാഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വസിഷ്ഠന്‍ നിമിയുടെ അപേക്ഷ പരിഗണിച്ചില്ല. സൂര്യവംശത്തിന്‍റെ കുലഗുരു അവരുടെ കാര്യമല്ലേ പരിഗണിക്കേണ്ടത് എന്നായിരുന്നു ഇഷാകുവിന്റെ വാദം . ഇന്ദ്രന്‍റെ യാഗം ഏറ്റതാണെന്നും അതുകഴിയുന്നതുവരെ കാത്തിരിക്കുകതന്നെ വേണമെന്നും വസിഷ്ഠന്‍ പറഞ്ഞു . കുപിതനായ നിമി, ഗൗതമപുത്രനായ ശതാനന്ദന്റെ നേതൃത്വത്തില്‍ യാഗം ആരംഭിച്ചു. ഇതില്‍ കോപിഷ്ഠനായ വസിഷ്ഠന്‍ നിമി ആത്മരൂപിയായി ആകാശത്ത് അലയട്ടെ എന്ന് ശപിച്ചു. നിമിയും വസിഷ്ഠനോട് അതുതന്നെ ചെയ്തു. ആത്മരൂപിയായി ആകാശത്ത് അലയേണ്ടിവന്ന വസിഷ്ഠന്‍ ബ്രഹ്മാവിനോട് തനിക്ക് ശരീരമുണ്ടാക്കിത്തരണമെന്ന് അപേക്ഷിച്ചു. ബ്രഹ്മാവിന്‍റെ ആജ്ഞയനുസരിച്ച് ഏകശരീരികളായി കഴിഞ്ഞിരുന്ന മിത്രാവരുണന്മാരുടെ ശരീരത്തില്‍ വസിഷ്ഠന്‍ പ്രവേശിച്ചു. ഒരിക്കല്‍ ഉര്‍വ്വശി സഖികളുമായി വരുണാലയത്തില്‍ എത്തിച്ചേര്‍ന്നു. മിത്രാവരുണര്‍ രണ്ടാളും ആ അതിസുന്ദരിയെക്കണ്ട് കാമാതുരരായി. അവരുടെ ആഗ്രഹം അറിഞ്ഞ അപ്സരസ്സ് അവരുടെ കൂടെ കുറച്ചുനാള്‍ കഴിഞ്ഞു. അവളില്‍ അവര്‍ക്ക് രണ്ടു പുത്രന്മാര്‍ ജനിയ്ക്കുകയും ചെയ്തു. ഒരാള്‍ അഗസ്ത്യനും മറ്റൊരാള്‍ വസിഷ്ഠനും. മിത്രാവരുണന്മാര്‍ക്ക് ജനിച്ചതിനാല്‍ ഇവര്‍ മൈത്രാവരുണന്മാര്‍ എന്നറിയപ്പെട്ടു. ഇതും മഹാഭാരതത്തിലുള്ള കഥയാണ്."
"അഗസ്ത്യന്‍ ഉണ്ടായത് അങ്ങനെയാണ്, അല്ലേ?"
"മറ്റൊരു കഥയുമുണ്ട്. അഹങ്കാരിയായ ഇന്ദ്രന്‍ ദ്രാവിഡ ഗുരുവായ മഹാദേവനോട് ദ്രാവിഡകുലത്തെ അധിക്ഷേപിച്ച് സംസാരിച്ചു. മഹാദേവനും ഇന്ദ്രനുമായി കടുത്ത വാഗ്വാദമായി. തുടര്‍ന്ന് മഹാദേവന്‍ ഇന്ദ്രലോകത്തെ സ്ത്രീകളെ ഭൂമിയിലിറക്കി മനുഷ്യരുടെ ദാസ്യവൃത്തി ചെയ്യിക്കുമെന്ന് ശപഥം ചെയ്തു. ഘോരതപസ്സിലിരുന്ന മഹാദേവന്‍റെ തപസ്സിന് ഇന്ദ്രന്‍ ഭംഗം വരുത്തി. ഭൂമിയില്‍ അതിശക്തനായ യോഗിയുടെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയ ശിവന്‍ കമണ്ഡലുവില്‍ നിന്ന് ഒരു കുഞ്ഞിനെ ജനിപ്പിക്കുകയും അതിനെ അഗസ്ത്യമുനി അഥവാ കുന്ദമുനി എന്നു നാമകരണം ചെയ്യുകയും ചെയ്തു. അവനെ ഒരാശ്രമത്തില്‍ വളര്‍ത്താനേല്പിച്ചു . അവന്‍റെ സാമര്‍ത്ഥ്യത്തിനുമുന്നില്‍ അടിയറവുപറയേണ്ടിവന്ന അസൂയാലുക്കളായ സന്യാസിവര്യന്‍മാര്‍ അവനെ നശിപ്പിക്കാന്‍ തീരുമാനിച്ചു. അവര്‍ നാരദരെക്കണ്ട് സങ്കടം ബോധിപ്പിച്ചപ്പോള്‍ അദ്ദേഹം അതിനുമറുപടിയായി അഗസ്ത്യനെ 'അച്ഛനുമമ്മയുമില്ലാത്തവന്‍' എന്നുവിളിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തുവാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് സന്യാസിമാര്‍ അഗസ്ത്യനെ അങ്ങനെ വിളിച്ചപ്പോള്‍ അദ്ദേഹം തന്റെ വളര്‍ത്തച്ഛനോടും അമ്മയോടും തന്റെ സംശയം ചോദിച്ചു. വ്യക്തമായ മറുപടി കിട്ടാത്തതിനാല്‍ അദ്ദേഹം വായുഭക്ഷണമാക്കി കാട്ടിലലഞ്ഞുനടന്നു. ഒരു മരച്ചുവട്ടില്‍ ക്ഷീണിച്ചിരിക്കുമ്പോള്‍ ശിവപാര്‍വ്വതിമാര്‍ പ്രത്യക്ഷപ്പെട്ട് തങ്ങളുടെ പുത്രനാണ് അഗസ്ത്യനെന്ന് വെളിപ്പെടുത്തി. അദ്ദേഹത്തെ രഹസ്യമായി പിന്തുടര്‍ന്ന സന്യാസിമാര്‍ ഇതുകണ്ട് അദ്ദേഹം ആരാണെന്ന് മനസ്സിലാക്കി അദ്ദേഹത്തെ ആദരിച്ചു."
"കഥകളെല്ലാം നന്നായി. നാളെമുതല്‍ വൈകുന്നേരമേ വരികയുള്ളൂ."
"ശരി, സ്കൂള്‍ വിട്ടുവന്നിട്ട് എത്തിയാല്‍ മതി."
"ശരി മുത്തച്ഛാ."

No comments:

Post a Comment