Friday, August 18, 2017

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.16

രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.16
(വായനപ്പുരയില്‍ പോസ്റ്റുചെയ്തത്.)
==============================
ആഹാ ! കാണാനെന്തുരസം. . പുഷ്പകവിമാനം തന്നെ. പക്ഷി ചിറകടിക്കുന്നത് വ്യക്തമായി കാണാം . കുറേനേരം കമ്പ്യൂട്ടറിനിമുന്നിലിരുന്നപ്പോള്‍ കണ്ണടഞ്ഞുപോകുന്നു. . ഉറക്കം പോകാനായി അമ്പലനടയിലേക്കൊന്നിറങ്ങിയതാണ് . അപ്പോഴാണ് ഈ കാഴ്ച . ബലൂണില്‍ക്കയറി ആളുകള്‍ പറക്കുമെന്നുകേട്ടിട്ടുള്ളതല്ലാതെ ഇതുവരെ കണ്ടിട്ടില്ല .ഞാനെന്നല്ല , ഈ പരിസരത്താരും കണ്ടിട്ടില്ല . അതുകൊണ്ടാണല്ലോ പാരച്യൂട്ടില്‍ ചാടി പരിശീലിക്കുന്നവരാണ് , അതല്ല ബലൂണാണ് എന്നൊക്കെയുള്ള തര്‍ക്കമുണ്ടായത് . എന്തായാലും അതാ അവരിങ്ങോട്ടുതന്നെയാണ് . പണ്ട് മലായി, പേര്‍ഷ്യ തുടങ്ങി ഇപ്പോള്‍ ദുബായ് വരെ രണ്ടുമ്മൂന്നുതലമുറകളിലായി വിമാനത്തില്‍ യാത്രചെയ്തവരേറെയുണ്ട്. ഈ പരിസരത്ത് . യാത്രയ്ക്കുവേണ്ടിയല്ല , വിഷം തളിക്കാനാണെങ്കിലും ഹെലിക്കോപ്റ്റര്‍ സ്വന്തമായുള്ളവരുമുണ്ട് . എന്നാല്‍ ബലൂണില്‍ പറക്കുന്നത് കണ്ടവര്‍ ഇന്നാട്ടിലുണ്ടെന്നു തോന്നുന്നില്ല . അതല്ലേ എല്ലാവരും ഓടിക്കൂടിയത് . അതില്‍നിന്ന് അതാ രാമലക്ഷ്മണന്മാര്‍ ഇറങ്ങുന്നു. ആളുകള്‍ അത്ഭുതത്തോടെ നോക്കുന്നു . പല ക്ലബ്ബുകളും ഓണത്തിന് കുടവയറനെ വേഷം‍കെട്ടിച്ച് ഓലക്കുടയും കൊടുത്ത് മാവേലിയെന്ന നാട്യത്തില്‍ നാട്ടിലിറക്കാറുണ്ട് . പലപ്പോഴും വെള്ളമടിക്കുള്ള പണം ആ വഴിക്ക് കിട്ടാറുമുണ്ട് . ക്രിസ്മസ്സ് അപ്പൂപ്പനും വെള്ളത്താടിയും തൊപ്പിയുമൊക്കെവച്ച് ജാതിമതഭേദമെന്ന്യേ എല്ലാ വീട്ടിലുമെത്താറുണ്ട് . എന്നാല്‍ കര്‍ക്കടകമാസം പ്രമാണിച്ച് രാമലക്ഷ്മണന്മാരുടെ വേഷത്തില്‍ ആരുമിറങ്ങുന്നത് ഇതേവരെ കണ്ടിട്ടില്ല . ഇപ്പോഴതുമായി .
"കലക്കീട്ട്ണ്ട് ട്ടാ . ഇതേത് ക്ലബ്ബിന്‍റ്യാ ?
"ചിങ്ങത്തില് മ്മടെ ഗഡ്യോള് മറ്റേ കൊടവയറന്‍റെ വേഷം കെട്ടി വട്ടച്ചെലവിനുള്ള വക ഉണ്ടാക്കാറുണ്ട് . ഇതാദ്യായിട്ടാ കാണണത് . "
"ഇത് മ്മക്കൊന്നും കൂട്ട്യാ കൂട്‍ല്ല്യാട്ടാ . ആ വേഷത്തിന് വാടക എന്ത് വരും‍ന്നറ്യോ " ഇങ്ങനെ പോയി അഭിപ്രായങ്ങള്‍ . രാമലക്ഷ്മണന്മാര്‍ വില്ലും പിടിച്ച് മിണ്ടാതെ നില്പാണ് . വല്ല സംഘത്തിന്‍റേയും പ്രചാരണമോ കാശുണ്ടാക്കാനുള്ള പണിയോ എന്നൊന്നും മനസ്സിലായിട്ടില്ല . ഒരു സരസന്‍ ഒരുപടികൂടി മുന്നേറി.
"ചേട്ടന്മാരേ , നിങ്ങള് ചേച്ചീനെ കൊണ്ട്വന്നില്ല്യേ ?. മന്‍സ്സിലായില്ല്യേ ? മ്മടെ സീതേച്ചീനേ ?"
അതുവരെ മൂകരായിനിന്നവര്‍ മൊഴിഞ്ഞു .
"വത്സാ , ഞാന്‍ ലക്ഷ്മണന്‍ , ഇത് എന്‍റെ ജ്യേഷ്ഠന്‍ രാമന്‍ . ഞങ്ങള്‍ വേഷം കെട്ടിയതല്ലാ "
" വേഷം മാത്രല്ലാട്ടാ , ഡയലോഗും പൊളിച്ചിട്ട്‍ണ്ട് ."
പെട്ടെന്നാണ് പേമാരി കോരിച്ചൊരിഞ്ഞത്. . ഭൂമികുലുക്കവുമുണ്ട് .
"എന്തൊറക്കാദ് ." ഭൂമി കുലുങ്ങിയതല്ലാ , ഭാര്യ കുലുക്കിയതാണ് . കൈയില്‍ വെള്ളപ്പാത്രം കണ്ടപ്പോഴാണ് കോരിച്ചൊരിഞ്ഞ പേമാരിയുടെ രഹസ്യം മനസ്സിലായത് . അപ്പോള്‍ പുഷ്പകവിമാനം?
" കമ്പ്യൂട്ടറും തുറന്നു വച്ച് കസേരയിലിരുന്ന് നല്ല ഉറക്കം. രാത്രി രണ്ടുമണിവരെ കമ്പ്യൂട്ടറിന്‍റെ മുന്നില്‍ കുത്തിയിരിക്കും . രണ്ടിന് കിടന്ന് നാലിന് എഴുന്നേല്ക്കും . പിന്നെങ്ങന്യാ മൌസും പിടിച്ച് ഇരുന്നുറങ്ങാണ്ടിരിക്ക്യാ " ഭാര്യ അന്തരീക്ഷത്തിലേക്ക് വാക്കുകള്‍ വാരിവിതറി. സംഗതികളുടെ കിടപ്പ് ഏതാണ്ടു മനസ്സിലായി .
"ഒന്നുമയങ്ങിപ്പോയി ."
" അതേ, മയങ്ങി. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് രണ്ടുമണിക്കിരുന്നതാ . അപ്പോള്‍മുതല്‍ കൂര്‍ക്കപറിക്കാന്‍ തുടങ്ങിയതാ. ഇപ്പോള്‍ മണി നാലര."
കൂര്‍ക്കം വലി ചെറുതായിട്ടുള്ളതുകൊണ്ട് നുണപറയാനും പറ്റില്ല. അതാണ് ഭാര്യ ആലങ്കാരികമായി വിശേഷിപ്പിച്ചത് .
"വേഗം മുഖം കഴുകി ചായകുടിക്കാന്‍ നോക്കിക്കോളൂ . കുട്ടികള്‍ അവരുടെ വീട്ടിലെത്തിയിട്ടുണ്ട് "
ചായ കുടിച്ചപ്പോഴേക്കും കുട്ടികളെത്തി .
"നമുക്ക് പഞ്ചവടിയിലേക്ക് പോകാം , അല്ലേ മുത്തച്ഛാ ."
അമ്പലനടയിലേക്കൊന്നിറങ്ങി നോക്കണോ എന്നുചിന്തിച്ചു . പുഷ്പകവിമാനമെങ്ങാന്‍ അവിടെ കിടപ്പുണ്ടെങ്കിലോ ?
"മുത്തച്ഛാ , എന്താണാലോചിക്കുന്നത് ? പഞ്ചവടിയിലേക്ക് അവര്‍ പുറപ്പെട്ടു."
" അഗസ്ത്യന്‍ നിര്‍ദ്ദേശിച്ച വഴിയിലൂടെ അവര്‍ നടന്നു. വഴിയില്‍ ഒരു പേരാലിന്‍റെ കൊമ്പില്‍ കൂറ്റന്‍ കഴുകനെക്കണ്ടു . രാമന് അഗസ്ത്യന്‍റെ വാക്കുകള്‍ ഓര്‍മ്മവന്നു. ഏതുരൂപവും സ്വീകരിക്കാന്‍ കഴിവുള്ള മായാവികളാണ് അസുരന്മാര്‍ . രാമന്‍റെ ആശങ്കയറിഞ്ഞ കഴുകന്‍ പ്രജാപതിമാരുടെ ചരിത്രം മുഴുവന്‍ രാമനെ പറഞ്ഞുകേള്‍പ്പിച്ചു . കശ്യപപ്രജാപതി യുടേയും ദക്ഷന്‍റെ പുത്രിയായ താമ്രയുടേയും മകളാണ് ശ്യേനി. സൂര്യന്‍റെ തേരാളിയായ അരുണനാണ് ശ്യേനിയെ വിവാഹം കഴിച്ചത്. അവരുടെ മക്കളാണ് ജടായു, സമ്പാതി എന്നീ കഴുകന്മാര്‍ . അതില്‍ ജടായുവായിരുന്നു ആ കഴുകന്‍ . ദശരഥന്‍റെ സുഹൃത്തായിരുന്നു ജടായു ."
"ജടായു പറഞ്ഞ പ്രജാപതിമാരുടെ കഥയെന്താണ് ?"
" അത് അറിഞ്ഞിട്ട് കാര്യമുണ്ടാകില്ല . പറഞ്ഞാല്‍ ഓര്‍മ്മിക്കാനും ബുദ്ധിമുട്ടാണ് . ഇതേവരെയുണ്ടായ പ്രജാപതിമാരുടെ യും അവരുടെ വംശാവലിയുടെയും ചരിത്രമാണത് ."
"പ്രജാപതി എന്നാല്‍ എന്താണ് ?
"സൃഷ്ടികര്‍മ്മത്തില്‍ തന്നെ സഹായിക്കാന്‍ വേണ്ടി ബ്രഹ്മാവിനാല്‍ സൃഷ്ടിക്കപ്പെട്ടവരാണ് പ്രജാപതിമാര്‍ . മറ്റുള്ളവരുടെ മുന്നില്‍ ബ്രഹ്മാവിന്‍റെ തുല്യം തന്നെയാണിവരുടെ സ്ഥാനം .തപസ്സിന്‍റെ വിവിധഘട്ടങ്ങള്‍ തരണം ചെയ്ത് ബ്രഹ്മര്‍ഷിപദത്തിലെത്തിയവരാണിവര്‍ . ജടായു ശ്രീരാമന്‍റെ അടുത്ത് എപ്പോഴുമുണ്ടാകുമെന്ന് ഉറപ്പുനല്കി . രാമലക്ഷ്മണന്മാര്‍ പുറത്തുപോകുമ്പോള്‍ സീതയ്ക്ക് കാവലിരിക്കാമെന്നും വാക്കുനല്കി ."
"അവര്‍ ഒരുമിച്ചാണോ പഞ്ചവടിക്ക് പോയത് ? "
"അതേ ,തന്‍റെ സുഹൃത്തിന്‍റെ മക്കളെയും കുടുംബത്തെയും കാത്തുകൊണ്ട് കൂടെയുണ്ടാകുമെന്ന് ജടായു വാക്കുകൊടുത്തിരുന്നുവല്ലോ . പഞ്ചവടിയിലെത്തി അവര്‍ ഫലവൃക്ഷങ്ങളും അരുവിയും പുഷ്പങ്ങളുമുള്ള നല്ലൊരു സ്ഥലം നോക്കി പര്‍ണ്ണശാലകെട്ടി . ജടായുവുമൊത്ത് അവിടെ താമസിച്ചു. "
" പഞ്ചവടി എന്ന പേര് എങ്ങനെയാണ് വന്നത്.?"
"ഒരിക്കല്‍ അഞ്ച് ഗന്ധര്‍വയുവാക്ക ള്‍ അഗസ്ത്യ മഹര്‍ഷിയെ ഗോദാവരിതീരത്ത് തടഞ്ഞുനിറുത്തി. കോപിഷ്ഠനായ മഹര്‍ഷി അവരെ അഞ്ച് വടങ്ങളായിത്തീരട്ടെയെന്ന് ശപിച്ചു. അങ്ങനെ അഞ്ചുവടം ഒരേവലുപ്പത്തില്‍ ഒരേരൂപത്തില്‍ അവിടെയുണ്ടായി . അഞ്ചുവടങ്ങള്‍ ഉള്ള സ്ഥലം പഞ്ചവടിയായി . അവിടെ താമസിക്കുമ്പോള്‍ ഒരു ദിവസം വിരൂപയുമായ രാക്ഷസി രാമനെ കണ്ടൂ. മായയാല്‍ വൈരൂപ്യം മാറ്റി രാമന്‍റെ മുന്നിലെത്തിയ അവള്‍ രാമന്‍ ആരാണെന്നുചോദിച്ചു . രാമന്‍ അവരെക്കുറിച്ചെല്ലാം പറഞ്ഞപ്പോള്‍ ആ രാക്ഷസി അവളെക്കുറിച്ച് പറഞ്ഞു. "
"അവള്‍ ആരായിരുന്നു മുത്തച്ഛാ?"
"വിശ്രവസ്സിന്‍റെ പുത്രി ശൂര്‍പ്പണഖയായിരുന്നു അവള്‍ . ശക്തനായ രാവണന്‍ അവളുടെ ജ്യേഷ്ഠനായിരുന്നു . അതുല്യബലശാലിയായ കുംഭകര്‍ണ്ണന്‍ , രാക്ഷസഗുണങ്ങളൊന്നുമില്ലാത്ത വിഭീഷണന്‍ , ഖരദൂഷണന്മാര്‍ എന്നിവരെല്ലാം അവളുടെ സഹോദര ന്മാരാണ് ."
"അവള്‍ അവരെ കൊല്ലാന്‍ വന്നതാണോ?"
"അല്ലാ . പഞ്ചവടിയില്‍ രാമലക്ഷ്മണന്മാരേയും, സീതയേയും കണ്ട അവള്‍ ആ പുരുഷന്മാരിൽ ഒരാളെ തന്റെ ഭർത്താവാക്കാമെന്ന് ആഗ്രഹിച്ചു . സുന്ദരിയായി മാറിയ അവളാദ്യം ശ്രീരാമനെ സമീപിച്ചു . ശ്രീരാമൻ അവളുടെ ആഗ്രഹം നിരസിച്ചു. ലക്ഷ്മണനെ സമീപിയ്ക്കുവാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു. എന്നാല്‍ ലക്ഷ്മണന്‍ അത്‌ സമ്മതിക്കാതെ വീണ്ടും ശ്രീരാമനെത്തന്നെ സമീപിയ്ക്കുവാൻ നിർദ്ദേശിച്ചു. ശ്രീരാമനാൽ വീണ്ടും നിരാകരിയ്ക്കപ്പെട്ട അവൾ ലക്ഷ്മണനോട്‌ ഒരിയ്ക്കൽകൂടി വിവാഹത്തിന്നായപേക്ഷിച്ചു. ലക്ഷ്മണൻ അപ്പോഴും ഒഴിഞ്ഞുമാറി ശ്രീരാമന്റെയടുത്തേയ്ക്ക്‌ തന്നെ പറഞ്ഞയയ്ക്കുന്നു. തന്നെ വിഡ്ഢിയാക്കുയാണെന്ന് മനസ്സിലാക്കിയ അവൾ, സ്വന്തരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ലക്ഷ്മണനേയും സീതയേയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു . . ക്രുദ്ധനായ ലക്ഷ്മണൻ വാളെടുത്ത്‌ അവളുടെ മൂക്കും ചെവികളും അരിഞ്ഞിട്ടു."
"ശൂര്‍പ്പണഖ എന്ന പേരെങ്ങനെ വന്നു?"
"ശൂര്‍പ്പം എന്താണ് ? ഞാന്‍ രണ്ടുദിവസം മുമ്പ് പറഞ്ഞുതന്നതാണ് "
"അറിയാം ,മുത്തച്ഛാ. മുറം."
"മുറം പോലെ വലുപ്പമുള്ള നഖങ്ങളാണവള്‍ക്കുള്ളത് . ശൂര്‍പ്പം പോലെ നഖമുള്ളവള്‍ ശൂര്‍പ്പനഖ ."
"ശൂര്‍പ്പണഖ എന്തുചെയ്തു ?"
"അവള്‍ സഹോദരനായ ഖരനെ സമീപിമിച്ചു . അയാള്‍ വിശ്വസ്തരായ പോരാളികളെ അവളുടെ കൂടെയയച്ചുവെങ്കിലും അവരെയെല്ലാം രാമന്‍ വധിച്ചു. അവസാനം ഖരന്‍ സൈന്യസമേതം പോരിനെത്തി . ഘോരയുദ്ധ ത്തില്‍ ഖരനും ദൂഷണനും വധിക്കപ്പെട്ടു ."
"പ്രജാപതിമാരുടെ കാര്യം പറയുമ്പോള്‍ ചോദിക്കണമെന്നുകരുതിയതാണ് . ബ്രഹ്മാവിന് അഞ്ചുതലയുള്ളതായി കേട്ടിട്ടുണ്ടല്ലോ ?
അതൊരു കഥയാണ് . ഒരിക്കല്‍ ബ്രഹ്മദേവന്‍ ശതരൂപ എന്ന സുന്ദരിയായ സ്ത്രീയെ സൃഷ്ടിച്ചു . ആ സൃഷ്ടിയുടെ സൌന്ദര്യത്തില്‍ മയങ്ങിപ്പോയ ബ്രഹ്മാവ് അവരെ തന്നെ നോക്കിയിരിപ്പായി. ഇതുകണ്ട് സരസ്വതീദേവി ശതരൂപയെ ഇടതുവശത്തേയ്ക്ക് മാറ്റിനിറുത്തി. അപ്പോള്‍ ബ്രഹ്മദേവന്റെ തലയുടെ ഇടതുവശത്ത് ഒരു മുഖം കൂടി ഉടലെടുത്തു. അതുകണ്ട ദേവി വലതുവശത്തായി ശതരൂപയെ മാറ്റിയിരുത്തി.അപ്പോള്‍ വലതുഭാഗത്തും ഒരു മുഖമാവിര്‍ഭവിച്ചു. ഇപ്രകാരം പിന്നിലേക്ക് നീങ്ങിയിരുത്തിയപ്പോള്‍ പിന്നിലും മുഖമുണ്ടായി . ദേഷ്യം സഹിക്കാഞ്ഞ് ദേവി തലക്കുമുകളിലേക്കു ശതരൂപയെ മാറ്റിയപ്പോള്‍ മുകളിലേക്ക് നോക്കിയും ഒരു മുഖമാവിര്‍ഭവിച്ചു .ഇങ്ങനെയാണ് ബ്രഹ്മാവ് പഞ്ചമുഖനായത്."
" മുത്തച്ഛാ, ബ്രഹ്മദേവനെ നാന്മുഖന്‍ എന്നല്ലേ പറയുന്നത്?"
"അതേ. അതിനുപിന്നിലും ഒരു കഥയുണ്ട്. ത്രിമൂര്‍ത്തികളില്‍ ആര്‍ക്കാണു കൂടുതല്‍ മഹത്വമെന്നതിനെക്കുറിച്ച് ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ ഒരു തര്‍ക്കമുണ്ടായി . മദ്ധ്യസ്ഥനായി നിന്ന ശിവന്‍ തന്‍റെ വിശ്വരൂപം കാട്ടിയിട്ട് ബ്രഹ്മാവിനോട് അതിന്റെ മുകള്‍ഭാഗം കണ്ടുവരാനും വിഷ്ണുവിനോട് കീഴ്ഭാഗം കണ്ടെത്താനും ആവശ്യപ്പെട്ടു . ആദ്യമെത്തുന്നവര്‍ വിജയിയായി പരിഗണിക്കപ്പെടും. യാത്ര ചെയ്തു ക്ഷീണിതരായതല്ലാതെ ബ്രഹ്മാവിനോ വിഷ്ണുവിനോ ശിവന്റെ ആദിയുമന്തവും കണ്ടെത്താനായില്ല . എന്നാല്‍ ബ്രഹ്മാവ് തന്റെ യാത്രയ്ക്കിടയില്‍ ഒരു കൈതപ്പൂ താഴേക്കുവരുന്ന തുകണ്ടു. താന്‍ ശിവന്റെ ശിരസ്സില്‍ നിന്ന് എടുത്ത കൈതപ്പൂവാണ് അതെന്നു പറയണമെന്ന് ബ്രഹ്മദേവന്‍ അതിനോടാവശ്യപ്പെട്ടു . സത്യം മനസ്സിലാക്കിയ പരമശിവന്‍ ബ്രഹ്മദേവന്റെ ആകാശത്തേയ്ക്ക് നോക്കിയുള്ള മുഖം കൈകൊണ്ടു നുള്ളിക്കളയുകയും ബ്രഹ്മദേവനെ ആരും തന്നെ ആരാധിക്കാതായിപ്പോകട്ടെ എന്നു ശപിക്കുകയും ചെയ്തു. മാത്രമല്ല അസത്യം പറയാന്‍ കൂട്ടുനിന്ന കൈതപ്പൂവിനെ ഒരിക്കലും പൂജയ്ക്കായി ഉപയോഗിക്കാതെയായിപ്പോട്ടെയെന്നും ശപിച്ചു. ഇങ്ങനെയാണ് ബ്രഹ്മാവ് നാന്മുഖനായത്. ഇന്ന് ഇത്രയും മതി. നമുക്ക് നാളെ തുടരാം "
"ശരി, മുത്തച്ഛാ". 

No comments:

Post a Comment